ചെന്നൈ: മുതിർന്ന തമിഴ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായ കെ. രാജനെ (85) ചെന്നൈയിലെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡയാർ പാലത്തിൽ നിന്ന് അദ്ദേഹം നദിയിലേക്ക് ചാടിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1980കളിൽ തമിഴ് സിനിമാ മേഖലയിലേക്ക് എത്തിയ കെ. രാജൻ, 1983ൽ പുറത്തിറങ്ങിയ ‘ബ്രഹ്മചാരികൾ’ എന്ന ചിത്രത്തിലൂടെയാണ് നിർമാതാവായത്. സുരേഷും സുലക്ഷണയും കേന്ദ്ര കഥാപാത്രങ്ങളായിരുന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ‘ഗണേഷ് സിനി ആർട്സ്’ ബാനറിൽ നിരവധി സിനിമകൾ നിർമിച്ചു.
അബ്ബാസ്, കുനാൽ എന്നിവർ അഭിനയിച്ച ‘ഉണർച്ചികൾ’ അടക്കമുള്ള ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.
തമിഴ് സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചുള്ള തുറന്ന നിലപാടുകളും നിർഭയ പ്രസംഗങ്ങളും കൊണ്ടാണ് കെ. രാജൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നിർമാതാക്കൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, താരങ്ങളുടെ ഉയർന്ന പ്രതിഫലം, സിനിമാ മേഖലയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശക്തമായി പ്രതികരിക്കാറുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
