തിരുവനന്തപുരം: വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സ്വന്തം ജില്ലയായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം അനുവദിക്കണമെന്ന വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.കെ. പൃഥ്വിരാജിന്റെ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളി. വയനാട്ടിലെ ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി അദ്ദേഹം നിലവിലെ തസ്തികയിൽ തന്നെ തുടരണമെന്നാണ് സർക്കാർ തീരുമാനിച്ചത്.
ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, പൊലീസിലെ മികച്ച സേവനവും പ്രവർത്തന മികവും പരിഗണിച്ചാണ് പൃഥ്വിരാജിനെ വയനാട്ടിലേക്ക് നിയമിച്ചതെന്നും, അവിടെ സേവനം തുടരുന്നത് പൊതുതാൽപര്യത്തിന് അനുകൂലമാണെന്നും വ്യക്തമാക്കുന്നു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിരുന്ന പൃഥ്വിരാജിനെ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മേയിൽ വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിയുള്ളതിനാൽ സ്വന്തം ജില്ലയിലേക്ക് മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
ഇതിനെ തുടർന്ന് വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ ട്രൈബ്യൂണൽ സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നൽകിയ വിശദമായ അപേക്ഷ പരിഗണിച്ച ശേഷമാണ് സ്ഥലംമാറ്റം അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചത്.
എൽഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത ഉദ്യോഗസ്ഥരിൽ ഒരാളായാണ് ഡി.കെ. പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. പൊലീസിലെ ഇടത് അനുകൂല സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിന്റെ പ്രാഥമിക അന്വേഷണം നയിച്ചതും, ഗൂഢാലോചനക്കേസിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയതും ഡി.കെ. പൃഥ്വിരാജായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
