കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യോട് പുതിയൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന് അഭ്യർഥിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമയുടെ എല്ലാ പ്രധാന സാങ്കേതിക വിഭാഗങ്ങളും ഉൾപ്പെടുത്തി സമഗ്രമായ പരിശീലനം നൽകുന്ന സ്ഥാപനം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സമൂഹമാധ്യമത്തിലൂടെയാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം പങ്കുവെച്ചത്.
നിലവിൽ പ്രവർത്തിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിമിതമായ വിഷയങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയിലെ 24 പ്രധാന ക്രാഫ്റ്റുകളും വിദ്യാർഥികൾക്ക് പഠിക്കാനാകുന്ന രീതിയിൽ പുതിയൊരു സ്ഥാപനം ആരംഭിക്കണമെന്നാണ് മുഖ്യമന്ത്രിയോടുള്ള അഭ്യർഥന.
"മുഖ്യമന്ത്രി വിജയ് ജോസഫ് സാറിനോട് ഒരു അഭ്യർഥന. ദയവായി സിനിമയിലെ 24 ക്രാഫ്റ്റുകളും വിദ്യാർഥികളെ പഠിപ്പിക്കുന്ന ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണം. നിലവിലുള്ള എല്ലാ സ്ഥാപനങ്ങളും നാല് അല്ലെങ്കിൽ അഞ്ച് ശാഖകൾ മാത്രമാണ് പഠിപ്പിക്കുന്നത്. നന്ദി മുഖ്യമന്ത്രി സാർ," എന്നാണ് അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യെ ഒരു സിനിമയിൽ അഭിനയിപ്പിക്കാൻ താൻ സമീപിച്ചിരുന്നുവെന്ന് ജേസൺ തന്നെ വെളിപ്പെടുത്തിയിരുന്നു. 'ബീസ്റ്റ്' സിനിമയുടെ പ്രമോഷൻ വേളയിൽ അൽഫോൻസ് പുത്രൻ വിജയിയെ സന്ദർശിച്ചപ്പോൾ, കഥ പറയാനാണ് എത്തിയതെന്നാണ് ആദ്യം വിജയ് കരുതിയത്. പിന്നീട് മകനെ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ചയെന്ന് മനസ്സിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന 'വിജയം' ആണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. 'നേരം', 'പ്രേമം' എന്നീ വിജയചിത്രങ്ങൾക്കു ശേഷം നിവിൻ പോളിയും അൽഫോൻസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടൈറ്റിൽ ടീസർ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ടോൺസൺ ടോണിയും സുനിൽ രാമഡിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷിനോൺസ് ഛായാഗ്രഹണവും സ്റ്റീവ് കോട്ടൂർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
