ബോളിവുഡ് താരം അനുഷ്‌ക ശർമ്മ ഹോമിയോപ്പതി ചികിത്സാ രീതിയെ പിന്തുണച്ച് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും കടുത്ത സംവാദം. പ്രശസ്ത ഹോമിയോപ്പതി ഡോക്ടർ രാജൻ ശങ്കരനും സംരംഭക നമിത ഥാപ്പറും തമ്മിലുള്ള ചർച്ചയുടെ വീഡിയോ അനുഷ്‌ക പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തന്റെ ആരോഗ്യ യാത്രയിൽ ഹോമിയോപ്പതിയും ഡോക്ടർ രാജൻ ശങ്കരനും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് താരം കുറിച്ചു.
ആധുനിക ആരോഗ്യ പരിപാലന രംഗത്ത് വിവിധ ചികിത്സാ രീതികൾ പരസ്പരം മത്സരിക്കുന്നതിന് പകരം ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വീഡിയോയിൽ ഡോക്ടർ രാജൻ ശങ്കരൻ സംസാരിക്കുന്നത്. എല്ലാ വൈദ്യശാസ്ത്ര ശാഖകൾക്കും അതിന്റേതായ പരിമിതികളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.
"ഹോമിയോപ്പതി രോഗങ്ങളെയല്ല ചികിത്സിക്കുന്നത്, മറിച്ച് മനുഷ്യരെയാണ്. മനുഷ്യനെ സുഖപ്പെടുത്തുമ്പോൾ അവരുടെ രോഗാവസ്ഥയും മാറുന്നു. എല്ലാ സിസ്റ്റത്തിനും പരിമിതികളുണ്ട്. മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അലർജികൾ, എക്സിമ തുടങ്ങിയ രോഗങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ ദീർഘകാല പരിഹാരങ്ങൾ ഇല്ലാത്തതിനാലാണ് പല അലോപ്പതി ഡോക്ടർമാരും രോഗികളെ ഹോമിയോപ്പതിയിലേക്ക് റഫർ ചെയ്യുന്നത്. നമ്മൾ ജീവിക്കുന്നത് ഒരു സംയോജിത മെഡിസിൻ യുഗത്തിലാണ്. ഇവിടെ ആരുടെയും മേന്മ തെളിയിക്കേണ്ട കാര്യമില്ല," ഡോക്ടർ രാജൻ ശങ്കരൻ വീഡിയോയിൽ വ്യക്തമാക്കുന്നു.
ഹോമിയോപ്പതിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ പ്രശസ്ത ഹെപ്പറ്റോളജിസ്റ്റ് ഡോ. സിറിയക് എബി ഫിലിപ്പ് അനുഷ്‌ക ശർമ്മയുടെ പോസ്റ്റിനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തി. വീഡിയോയുമായി ബന്ധപ്പെട്ട മൂന്ന് പ്രമുഖരെയും ചേർത്ത് "അപമാനത്തിന്റെ ത്രികോണം" (Triangle of Shame) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
"വെള്ളവും ആൽക്കഹോളും പഞ്ചസാരയും മാത്രമടങ്ങിയ ഒന്നാണ് ഹോമിയോപ്പതി. അതുകൊണ്ട് ഉള്ളിൽ ഒരു മരുന്നുമില്ലാത്ത വെറും പഞ്ചസാര ഗുളികകൾക്കാണ് നിങ്ങൾ വലിയ വില നൽകി വാങ്ങുന്നത്," ലിവർ ഡോക്ടർ കുറിച്ചു. സെലിബ്രിറ്റികൾ ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ തങ്ങൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ് അനുഷ്‌കയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
