ചെന്നൈ: നടൻ വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ ചിത്രത്തിന്റെ വ്യാജപതിപ്പ് കേബിൾ ചാനലിലൂടെ സംപ്രേഷണം ചെയ്തതായി റിപ്പോർട്ട്.
ഏപ്രിൽ 11നാണ് കോയമ്പത്തൂരിലെ ഒരു പ്രാദേശിക ചാനലിലൂടെ ചിത്രം നിയമവിരുദ്ധമായി പ്രദർശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ചാനൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ ചാനൽ ഉടമയുമായ എസ്. പളനിസാമി (44) ആണ് അറസ്റ്റിലായത്. വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പരാതി ലഭിച്ചതോടെ കോയമ്പത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. കാർത്തികേയൻ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. അന്വേഷണത്തിൽ ചിത്രം അനധികൃതമായി കൈവശപ്പെടുത്തി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായി വ്യക്തമായി. തുടർന്ന് പളനിസാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഓഫീസ് സീൽ ചെയ്യുകയും ചെയ്തു.
ഇതിന് മുമ്പ് ഏപ്രിൽ 9ന് ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് ഇന്റർനെറ്റിൽ ചോർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം ആറുപേരെ അറസ്റ്റ് ചെയ്യുകയും 300-ലധികം അനധികൃത ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
