ന്യൂഡല്‍ഹി: അസമില്‍ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നടപടിയും ഇത് ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. പൗരത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പുനപരിശോധിക്കാന്‍ വിദേശി ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കിയ സുപ്രീം കോടതി, വിഷയം ട്രൈബ്യൂണല്‍ വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുന്നത് വരെ ഇവരെ നാടുകടത്തുന്നത് തടയുകയും ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജിക്കാരുടെ അപ്പീല്‍ പരിഗണിച്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പൗരത്വ നിര്‍ണ്ണയ പ്രക്രിയ സുതാര്യവും നീതിയുക്തവും യുക്തി സഹവുമായിരിക്കണമെന്ന് കോടതി എടുത്തുപറഞ്ഞു. വോട്ടര്‍ പട്ടികയിലെയോ രേഖകളിലെയോ അക്ഷരത്തെറ്റുകള്‍, ചില വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിട്ടുപോയത് തുടങ്ങിയ ചെറിയ സാങ്കേതിക പിഴവുകള്‍ മുന്‍നിര്‍ത്തി ഒരാളുടെ പൗരത്വം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സാബിത്രി ദേയ്, അജ്ബഹര്‍ അലി, അബേദ ഖാതൂന്‍, അനോവര ഖാതൂന്‍ തുടങ്ങിയ അസം സ്വദേശികളായ 27 പേരെയാണ് സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍പ് ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചിരുന്നത്. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഹര്‍ജിക്കാരനാണെന്ന് വ്യക്തമാക്കി ഗുവാഹത്തി ഹൈക്കോടതി ട്രൈബ്യൂണല്‍ വിധി ശരിവെക്കുകയായിരുന്നു. എന്നാല്‍ ഇത്തരം ചെറിയ തെറ്റുകളുടെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
