ന്യൂഡല്‍ഹി: സിജെപി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിലും സംഘടനയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. പ്രക്ഷോഭകര്‍ക്കായി നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിജെപിക്കും സ്ഥാപകനുമെതിരെ പരാതിയുമായി വിവരാവകാശ പ്രവര്‍ത്തകനായ അമിത് തിവാരി രംഗത്തെത്തിയത്.
അഭിജീത് ദിപ്‌കെയുടെ പിതാവും മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എംഐഡിസി) മുന്‍ ജൂനിയര്‍ എന്‍ജിനീയറുമായ ഭഗവാന്റാവു ദിപ്‌കെയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് അമിത് തിവാരി ആവശ്യപ്പെട്ടു. മാസം 60,000 മുതല്‍ 65,000 രൂപ വരെ മാത്രം ശമ്പളം ലഭിച്ചിരുന്ന സര്‍വീസ് പശ്ചാത്തലമുള്ള ഒരാള്‍ക്ക്, മകന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ചെലവേറിയ ഉന്നത വിദ്യാഭ്യാസം എങ്ങനെ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നത് പരിശോധിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അമിത് തിവാരി മഹാരാഷ്ട്ര സര്‍ക്കാരിന് പരാതി നല്‍കി.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെടുന്നു. സംഘടനയുടെ നിയമസഹായ ഫണ്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര ജിഎസ്ടി അധികൃതര്‍ക്കും തിവാരി കത്തയച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ഫണ്ടിന്റെ ഉറവിടവും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29എ പ്രകാരം സിജെപി രജിസ്റ്റര്‍ ചെയ്ത സംഘടനയാണോ എന്ന കാര്യവും പരിശോധിക്കണം.
രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയാണെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ച തുകയുടെ 18 ശതമാനം വരുന്ന ജിഎസ്ടി അടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തത വേണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധങ്ങള്‍ പിന്നീട് അതിരുവിട്ടതായി അദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും വിദേശ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതായും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അമിത് തിവാരി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
