ന്യൂഡെല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാര്‍ത്ഥികളുടെ കൂടി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷ വൈ എസ് ശര്‍മിള കടപ്പ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് മുന്‍ കേന്ദ്ര മന്ത്രി എം എം പള്ളം രാജു മത്സരിക്കും.
ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്.
ബിഹാറിലെ മഹാസഖ്യവുമായുള്ള സീറ്റ് വിഭജന കരാറിന്റെ ഭാഗമായി കോണ്‍ഗ്രസിന് ലഭിച്ച ഒമ്പത് സീറ്റുകളില്‍ കിഷന്‍ഗഞ്ച്, കതിഹാര്‍, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കിഷന്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും കതിഹാറില്‍ നിന്ന് മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറും മത്സരിക്കും. ഭഗല്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മ മത്സരിക്കും.
ഒഡീഷയിലെ ബര്‍ഗഡില്‍ നിന്ന് മത്സരിക്കാന്‍ മുന്‍ ലോക്സഭാംഗമായ സഞ്ജയ് ഭോയിക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ ഇവിടെ നിന്ന് എംപിയായിരുന്നു അദ്ദേഹം.
ഇതോടെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 228 ആയി. എന്നിരുന്നാലും, അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള സസ്പെന്‍സ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്