കാസര്‍കോട്: ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ നേതൃയോഗത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം. എല്‍.ഡി.എഫ് യോഗത്തില്‍ പോലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തില്‍ മുന്നണിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ചെറിയ ഘടകകക്ഷിയുടെ പരിഗണന പോലും പാര്‍ട്ടിക്ക് ലഭിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും നേതൃയോഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ചേര്‍ന്ന ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ നേതൃയോഗത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. അഖിലേന്ത്യ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികള്‍ അടക്കമുള്ള ഐ.എന്‍.എല്‍ നേതാക്കളുടെ വിമര്‍ശനം.
ഐ.എന്‍.എല്‍ രണ്ടായി പിളര്‍ന്നതോടെ രണ്ട് സംഘടനകളെയും പരസ്പരം തമ്മിലടിപ്പിച്ച് കാര്യം നേടാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. എല്‍.ഡി.എഫ് യോഗങ്ങളില്‍ പോലും മതിയായ പരിഗണന നല്‍കിയില്ല. സംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിഭാഗത്തേയും ചേര്‍ത്തു നിര്‍ത്തിയാലേ യോഗത്തില്‍ പരിഗണിക്കാനാവൂ എന്നത് എന്ത് ന്യായമാണെന്നും അംഗങ്ങള്‍ ചോദിച്ചു.
ചെറിയ ഘടക കക്ഷികള്‍ക്ക് പോലും ഒന്‍പത് വീതം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഐ.എന്‍.എല്ലിന് അനുവദിച്ചത് രണ്ട് എണ്ണം മാത്രം. മുന്നണിയിലെ മറ്റ് ഘടക കക്ഷികളെപ്പോലെ പാര്‍ട്ടിയേയും പരിഗണിക്കാന്‍ എല്‍.ഡി.എഫില്‍ സമ്മര്‍ദം ചെലുത്തണം. അല്ലാത്ത പക്ഷം മുന്നണി വിടുന്നതാണ് നല്ലതെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്