ന്യൂഡെല്‍ഹി: യുജിസി-നെറ്റ് റദ്ദാക്കലും നീറ്റ് വിവാദവും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ''മോദി ജി റഷ്യ-ഉക്രെയ്ന്‍ യുദ്ധം നിര്‍ത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍, ഇന്ത്യയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല, അല്ലെങ്കില്‍ തടയാന്‍ ആഗ്രഹിക്കുന്നില്ല,' രാഹുല്‍ പരിഹസിച്ചു.
ജൂണ്‍ 18-ന് നടത്തിയ യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യങ്ങളും മറ്റും ചോര്‍ന്നെന്ന വിവാദങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച പരീക്ഷ റദ്ദാക്കിയിരുന്നു. കേസ് അന്വേഷണത്തിനായി സിബിഐക്ക് കൈമാറി.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തിരിക്കുകയാണെന്നും അതിനാലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിയാണ് വിദ്യാഭ്യാസ രംഗത്തെ പിടിച്ചെടുക്കാന്‍ സൗകര്യമൊരുക്കിയത്. ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും ഒരു പ്രത്യേക സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും ആര്‍എസ്എസിന്റെ പോര് പാരമര്‍ശിക്കാതെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
''ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കടന്നുകയറി അതിനെ തകര്‍ത്തു. നോട്ട് അസാധുവാക്കലിലൂടെ സമ്പദ്വ്യവസ്ഥയില്‍ നരേന്ദ്ര മോദി ചെയ്തത്, ഇപ്പോള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെയ്തിരിക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
നീറ്റ് തര്‍ക്കവും യുജിസി-നെറ്റ് റദ്ദാക്കലും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്