തിരുവനന്തപുരം: ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനമോ ഈ മേഖലയുടെ സ്വകാര്യവൽക്കരണമോ സംസ്ഥാന സർക്കാരിന്റെ അജണ്ടയിലില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ സജീവമായ നീക്കങ്ങൾ നടന്നിരുന്നു.
എന്നാൽ, നിലവിലെ യുഡിഎഫ് സർക്കാർ അത്തരം പദ്ധതികളുമായി ഒരു കാരണവശാലും മുന്നോട്ടുപോകില്ലെന്നും ജനവിരുദ്ധമായതും കൈപൊള്ളുന്നതുമായ ഒരു പരിപാടിക്കും തങ്ങളില്ലെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. കേരളത്തിൽ പുതിയ കരിമണൽ ഖനനത്തിനോ അപൂർവ്വ ധാതുക്കളുടെ ഖനനം സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കാനോ സർക്കാർ അനുമതി നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ബജറ്റിൽ ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നുവന്ന കടുത്ത ആശങ്കകൾക്കും വിവാദങ്ങൾക്കും മറുപടിയായാണ് വ്യവസായ വകുപ്പ് മന്ത്രിയുടെ ഈ നിർണ്ണായക വിശദീകരണം.
ബജറ്റിലെ 'റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ' എന്ന നിർദ്ദേശം തീരദേശ മേഖലകളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ എന്നും, ബജറ്റ് പ്രഖ്യാപനത്തിന്റെ പേരിൽ തീരദേശവാസികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
