തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകി. തങ്ങൾ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചു എന്ന പൊലീസ് ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കണമെന്ന് എസ്.എഫ്.ഐ പരാതിയിൽ ആവശ്യപ്പെടുന്നു.
മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ, പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കണമെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
"എസ്.എഫ്.ഐക്കാർ സമരത്തിന് വന്നപ്പോൾ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചിരുന്നു എന്ന പൊലീസ് ആരോപണം പൂർണ്ണമായും തെറ്റാണ്. എസ്.എഫ്.ഐക്ക് സമരത്തിനായി ബ്ലേഡിന്റെ ആവശ്യമില്ല. ബ്ലേഡ് അവിടെ എങ്ങനെ എത്തിയെന്ന് പൊലീസ് തന്നെ കണ്ടെത്തണം. സമരത്തെ തകർക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നത്."- എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ പ്രതികരിച്ചു.
വനിതാ പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് അതിക്രമം കാണിച്ചുവെന്നും ആദ്യഘട്ടത്തിൽ വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും നന്ദൻ കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസും എസ്.എഫ്.ഐയും പരസ്പരം ബ്ലേഡ് ആക്രമണ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നും ലഭിച്ച ബ്ലേഡുകളുടെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
