കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഖനനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കും പൊതുജനങ്ങളുടെ പ്രവേശനവും നിരോധിച്ചു.
ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവ പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്.
അതേസമയം, ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന മലയോര മേഖലകളിലേക്കും ചുരം പ്രദേശങ്ങളിലേക്കും വൈകിട്ട് 7 മുതൽ രാവിലെ 7 വരെ അടിയന്തര ആവശ്യങ്ങൾ ഒഴികെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
