ഷിക്കാഗോ: കർക്കിടക ഒന്ന് മുതൽ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പരിസമാപ്തി ആയി. ഈ വർഷത്തെ രാമായണ പാരായണം അതിന്റെ ദിവ്യമായ ശ്രീരാമ പട്ടാഭിഷേക പുണ്യമുഹൂർത്തത്തിൽ എത്തിയപ്പോൾ മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിൽ ഭഗവാന് നവകാഭിഷേകവും തുടർന്ന് അലങ്കാരങ്ങളും നടത്തി.
അതിനു ശേഷം നൈവേദ്യ സമർപ്പണവും, തുടർന്നു മന്ത്രഘോഷത്താൽ പുഷ്പാഭിഷേകവും അർച്ചനയും ദീപാരാധനയും നടത്തി. തുടർന്ന് രശ്മി മേനോന്റെയും നേതൃത്വത്തിൽ നടന്ന ശ്രീരാമചന്ദ്ര കീർത്തനങ്ങൾക്കു ശേഷം ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയിൽ എത്തി. രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും.
മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ ശേഖരൻ അഭിപ്രായപ്പെട്ടു.
സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന് ആവിഷ്കരിക്കുന്നത് അതുകൊണ്ട് തന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം എന്ന് ഡോക്ടർ വിശ്വനാഥനും, ഏതു പ്രലോഭനത്തിന്റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‍പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമൻ, ശ്രീരാമനെപ്പോലെ സ്ഥിരപ്രജ്ഞനായ ഒരു കഥാപാത്രത്തെ നമ്മുടെ പുരാണ സാഹിത്യത്തിൽ തന്നെ വിരളമായേ കണ്ടെത്താനാകു,
അതുപോലെ ഭാരതീയ ആദര്‍ശ സ്ത്രീത്വത്തിന്റെ അവസാനവാക്കായി നമ്മുക്ക് കാണുവാൻ കഴിയുന്ന മറ്റൊരു കഥാപാത്രമാണ് സീതാദേവി, അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാൽ അവർ എല്ലാം തന്നെ ആദര്‍ശത്തിന്റെ മൂർത്തീഭാവമാണ് എന്ന് കാണാം എന്ന് രവി നായർ അഭിപ്രായപ്പെട്ടു.
മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിലിനും, രാമായണ പാരായണം സ്പോണ്സർ ചെയ്ത എല്ലാവർക്കും, രാമായണം മഹോത്സവം ഒരു വൻ വിജയമാക്കുവാൻ പ്രയത്നിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും സെക്രട്ടറി ബൈജു എസ്. മേനോൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന മഹാ അന്നദാന ചടങ്ങോടെ ഈ വർഷത്തെ രാമായണപാരായണം പര്യവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
