കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഹലാല്‍ ഫായിദ സഹകരണ സംഘത്തിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. മയ്യില്‍ സ്വദേശിയായ നിക്ഷേപകന്റെ പരാതിയെത്തുടര്‍ന്ന് ആരംഭിച്ച വിവാദങ്ങളുടെ അഞ്ചാം ദിവസമാണ് സംഘം പ്രസിഡന്റ് ഇ. അബ്ദുല്‍ കരീം കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്. സഹകരണ സംഘം ആരില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഓഹരികളായി മാത്രമാണ് തുക കൈപ്പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ വ്യക്തിക്ക് തുക തിരികെ നല്‍കിയിരുന്നു. എന്നാല്‍ സ്ഥാപനത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് ഇപ്പോള്‍ വ്യക്തത വരുത്താന്‍ ഭരണസമിതി തയ്യാറായത്. നിലവിലെ വിവരങ്ങള്‍ പ്രകാരം 6,913 ഓഹരികളില്‍ നിന്നായി ആകെ 17,28,250 രൂപയാണ് സംഘം സമാഹരിച്ചത്. ഇതില്‍ ഓഫീസ് സജ്ജമാക്കുന്നതിനായി 6,65,338 രൂപ ഇതിനോടകം ചിലവഴിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
സ്ഥാപനം അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പൂര്‍ണ്ണമായും തള്ളിയ ഭരണസമിതി, സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പ് നല്‍കുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തില്‍ ഓഹരി ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കും.
നിലവില്‍ അടഞ്ഞുകിടക്കുന്ന കണ്ണൂരിലെ സംഘത്തിന്റെ ഓഫീസില്‍ വെച്ചുതന്നെയാകും ഈ യോഗം ചേരുക. യോഗ തീയതി വ്യക്തമാക്കി ഓരോ ഓഹരി ഉടമയുടെയും വീടുകളിലേക്ക് ഔദ്യോഗികമായി കത്തയക്കും. ഈ യോഗത്തില്‍ വെച്ച് ഇതുവരെ ലഭിച്ച പണത്തിന്റെയും വരവ്-ചെലവുകളുടെയും കൃത്യമായ കണക്കുകള്‍ ഓഹരി ഉടമകള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതാണ്. ഭരണസമിതി തയ്യാറാക്കിയ വിശദീകരണ കുറിപ്പിന്റെ പകര്‍പ്പുകള്‍ ഇതിനോടകം തന്നെ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
