രാജാക്കാട്: ഇടുക്കി രാജാക്കാട് ടൗണിന്റെ തെരുവോരങ്ങളിൽ എല്ലാവർക്കും സുപരിചിതനായിരുന്ന പുതുശ്ശേരിയിൽ ശശിയുടെ വിയോഗത്തിന് പിന്നാലെ നാട്ടുകാരെയും അധികൃതരെയും അത്ഭുതപ്പെടുത്തി അദ്ദേഹത്തിന്റെ നിശ്ശബ്ദ സമ്പാദ്യം പുറത്ത്. അറുപത്തിനാല് വയസ്സുകാരനായ ശശി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
മരണാനന്തരം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന തുണിസഞ്ചി പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ചുവെച്ചിരുന്ന ഒരുലക്ഷത്തിലധികം രൂപ കണ്ടെത്തിയത്. പകലന്തിയോളം നിശ്ശബ്ദമായി നടന്നുനീങ്ങുകയും രാത്രികാലങ്ങളിൽ കടത്തിണ്ണകളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും അഭയം കണ്ടെത്തുകയും ചെയ്തിരുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യമായിരുന്നു ആ സഞ്ചിയിലുണ്ടായിരുന്നത്.
മഴയും വെയിലും വിശപ്പും ഏകാന്തതയുമെല്ലാം സഹിച്ച് ജീവിച്ച ഇദ്ദേഹം ആരോടും പരാതി പറയാതെയും അധികം സംസാരിക്കാതെയും തനിക്ക് ലഭിക്കുന്നതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിച്ചുപോന്ന വ്യക്തിയായിരുന്നു. നാട്ടുകാരിൽ സുമനസ്സുള്ളവർ നൽകിയിരുന്ന ഭക്ഷണമായിരുന്നു പ്രധാന ആശ്രയം. വർഷങ്ങളായി തനിക്ക് പലരിൽ നിന്നായി ലഭിച്ച ചെറുതും വലുതുമായ തുകകൾ ഒന്നിച്ച് കൂട്ടിവെച്ചതാകാം ഈ പണമെന്നാണ് കരുതപ്പെടുന്നത്.
പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശശിയെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അസുഖബാധിതനായ ഇദ്ദേഹത്തെ പഞ്ചായത്ത് അധികൃതർ മുൻകൈ എടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ ശശിയുടെ മൃതദേഹം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ജീവിതകാലമത്രയും ദാരിദ്ര്യത്തിലും ഏകാന്തതയിലും കഴിഞ്ഞുകൂടിയ വൃദ്ധന്റെ തുണിസഞ്ചിയിൽ നിന്ന് കണ്ടെത്തിയ വലിയ തുക ഇനി എന്തുചെയ്യണമെന്ന കാര്യത്തിൽ നിയമപരമായ പരിശോധനകൾക്ക് ശേഷം പിന്നീട് തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
