തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി. നടത്തിയ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം സിപിഐഎം ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തിന് പിന്നിൽ സംഘടിത രാഷ്ട്രീയ നീക്കമാണുണ്ടായതെന്നും, ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നതിന് സാഹചര്യ തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുമ്പുവടികളും കല്ലുകളും ഉപയോഗിച്ച് ഇ.ഡി. ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി ഉണ്ടായിരുന്ന സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ഹെൽമറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ എറിഞ്ഞും ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസുകൾ തകർത്തുമാണ് ആക്രമണം നടത്തിയതെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ആക്രമണം മരണം വരെ സംഭവിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പ്രതികൾക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഒരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റെ നിയമവ്യവസ്ഥയെയും നിയമപാലന സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന സംഘടിത ആക്രമണമാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
അതേസമയം, നിലവിൽ സിപിഐഎം പാർട്ടിയോ അതിന്റെ നേതൃത്വമോ കേസിലെ അന്വേഷണ പരിധിയിലില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റെയ്ഡ് നടന്നത് പ്രതിയായ ടി. വീണ താമസിക്കുന്ന വീട്ടിലായിരുന്നുവെങ്കിലും, അതിന്റെ പേരിൽ ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയത് ഗുരുതര കുറ്റമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡി. ഈ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
