തിരുവനന്തപുരം: പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി (ചാറ്) നൽകാത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ ഉപഭോക്താവിന് അനുകൂലമായ ഇടക്കാല നിരീക്ഷണവുമായി കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പരാതിക്കാരന്റെ ഹർജി തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന കമ്മീഷൻ റദ്ദാക്കി.
2024 നവംബർ 9ന് എറണാകുളം സ്വദേശിയും ഫ്രീലാൻസ് മാധ്യമപ്രവർത്തകനുമായ ഷിബു എസ് സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്ത ഇവർക്ക് ഗ്രേവി നൽകാൻ റെസ്റ്റോറന്റ് അധികൃതർ തയ്യാറായില്ലെന്നാണ് പരാതി.
പരാതിയെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ റെസ്റ്റോറന്റിൽ പരിശോധന നടത്തി ഗ്രേവി നൽകിയില്ലെന്ന് സ്ഥിരീകരിച്ചതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് സേവനത്തിലെ വീഴ്ച ആരോപിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
എന്നാൽ പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നൽകണമെന്നതിന് റെസ്റ്റോറന്റിന് വ്യക്തമായോ പരോക്ഷമായോ കരാർ ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മീഷൻ പരാതി തള്ളിയിരുന്നു.
ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ജസ്റ്റിസ് ബി. സുധീന്ദ്രകുമാറും കെ.ആർ. രാധാകൃഷ്ണനും ഉൾപ്പെട്ട ബെഞ്ച് ജില്ലാ കമ്മീഷന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിശ്ചയിച്ച 21 ദിവസത്തെ സമയപരിധി കഴിഞ്ഞാണ് ജില്ലാ കമ്മീഷൻ പരാതി തള്ളിയതെന്നും അതിനാൽ പരാതി നിയമപരമായി സ്വീകരിച്ചതായി കണക്കാക്കേണ്ടതുണ്ടെന്നും സംസ്ഥാന കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നൽകുന്നത് ദീർഘകാലമായി നിലനിൽക്കുന്ന ഭക്ഷണശാലാ രീതിയാണോ, അത് റെസ്റ്റോറന്റുകളുടെ പരോക്ഷ ബാധ്യതയായി കണക്കാക്കാമോ തുടങ്ങിയ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കേണ്ട വിഷയമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. തുടക്കത്തിൽ തന്നെ പരാതി തള്ളിയത് അകാലത്തിലുള്ള നടപടിയായിരുന്നുവെന്നും കമ്മീഷൻ വിലയിരുത്തി.
കേസിൽ നിയമാനുസൃതമായ തുടർനടപടികളുമായി മുന്നോട്ട് പോകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷനോട് സംസ്ഥാന കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരനോട് ജൂലൈ 8ന് ജില്ലാ കമ്മീഷന് മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ രൂപീകരിച്ച സംവിധാനമായ കമ്മീഷൻ, പരാതിക്കാരന് അനുകൂലമായ സമീപനം സ്വീകരിക്കുന്നതിൽ ജില്ലാ കമ്മീഷന് വീഴ്ച സംഭവിച്ചതായും സംസ്ഥാന കമ്മീഷൻ നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
