കൊച്ചി: കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗത്തോട് ഹൈക്കോടതി നിർദേശിച്ചു.
സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
ഏഴരപ്പൊന്നാനയുടെ സ്വർണപ്പാളികൾ അടുത്തിടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും വിധേയമാക്കിയപ്പോൾ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ഉപയോഗിച്ചിരിക്കാമെന്ന ആരോപണവുമായി ഭക്തനായ എ.ജി. പ്രസാദ് കുമാർ ദേവസ്വം ബോർഡിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
ഉത്സവസമയത്ത് മാത്രം എഴുന്നള്ളിപ്പിന് പുറത്തെടുക്കുന്ന ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും ഉൾപ്പെടുന്ന എട്ട് സ്വർണ ആനവിഗ്രഹങ്ങളുടെ സമുച്ചയമാണ് 'ഏഴരപ്പൊന്നാന'.
കേസിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും നടത്തിയ പരിശോധനയിൽ അറ്റകുറ്റപ്പണികളോ ക്രമക്കേടുകളോ നടന്നതായി രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
എന്നാൽ, ഈ റിപ്പോർട്ടുകൾ മാത്രം മതിയാകില്ലെന്നും വിജിലൻസ് വിഭാഗത്തിന്റെ സ്വതന്ത്ര പരിശോധന അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സ്വർണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കുന്നതിനായി ഒരു സ്വർണപ്പണിക്കാരന്റെ സേവനവും വിജിലൻസ് വിഭാഗം തേടണമെന്നും കോടതി നിർദേശിച്ചു. കേസ് ജൂലൈ 31-ന് വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
