ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ സഹസംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. ശ്രീനഗര്‍ സ്വദേശിയായ ടിആര്‍എഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍. സംഘത്തിന്റെ പ്രാദേശിക വിഭാഗം ഗുലിന്റെ നിര്‍ദ്ദേശപ്രകാരം, കശ്മീരികളെയും കശ്മീരികളല്ലാത്തവരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ഏഴ് ഇതരസംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്.
ഗുലിനെയും പാക്കിസ്ഥാന്‍ സ്വദേശികളായ ഭീകരരായ സൈഫുള്ള സാജിദ്, സലീം റഹ്‌മാനി, ജമ്മു കശ്മീരിലെ കുല്‍ഗാം നിവാസിയായ ബാസിത് അഹമ്മദ് എന്നിവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം 2022 ല്‍ എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.
ടിആര്‍എഫ് കഴിഞ്ഞ ഒന്നര വര്‍ഷമായി കശ്മീരി പണ്ഡിറ്റുകള്‍, സിഖുകാര്‍, തദ്ദേശീയരല്ലാത്തവര്‍ എന്നിവരെ ലക്ഷ്യം വെച്ച് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുന്‍പ് കാശ്മീരി പണ്ഡിറ്റുകളെ മാത്രമായിരുന്നു ഭീകര സംഘടന ലക്ഷ്യം വെച്ചിരുന്നത്.
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ടാര്‍ഗെറ്റ് കൊലപാതകങ്ങള്‍ നടത്തി ശ്രദ്ധ നേടാനാണ് ടിആര്‍എഫ് ശ്രമിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
എന്‍ഐഎയുടെ നാലംഗ സംഘം തിങ്കളാഴ്ച ഉച്ചയോടെ ആക്രമണ സ്ഥലം സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്