ന്യൂഡെല്‍ഹി: വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമാക്കും. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒന്നിലധികം വിമാനക്കമ്പനികള്‍ക്ക് ഇത്തരത്തിലുള്ള നിരവധി കോളുകള്‍ ലഭിച്ചത് രാജ്യത്തുടനീളമുള്ള വിമാന സര്‍വീസുകളെ സാരമായി ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഏറെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വ്യാജ കോളുകള്‍ വിളിക്കുന്നവരെ വിമാനക്കമ്പനികളുടെ നോ-ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഞങ്ങള്‍ ഈ വിഷയത്തില്‍ ഒന്നിലധികം മീറ്റിംഗുകള്‍ നടത്തുകയും നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികള്‍ ആവശ്യമാണെന്ന് നിഗമനം ചെയ്യുകയും ചെയ്തു. ഈ മാറ്റങ്ങള്‍ ഞങ്ങള്‍ നിലവില്‍ പോരാടുന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തും. കുറ്റവാളികളെ പിടികൂടിക്കഴിഞ്ഞാല്‍, അവരെ നോ-ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും,' മന്ത്രി പറഞ്ഞു.
നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വ്യോമയാന മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും നായിഡു പറഞ്ഞു. എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 75-ലധികം വിമാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴിയും മറ്റും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ശനിയാഴ്ച മാത്രം മുപ്പതിലധികം വിമാനങ്ങള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവയാണ് വിമാന കമ്പനികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്