ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തിയത് അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെ. ഉക്രെയ്ന്‍ യുദ്ധത്തിന്റെയും നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റിനായി ഡബിള്‍ ഡികോയ് തന്ത്രമാണ് റഷ്യന്‍ സുരക്ഷാസേന ഒരുക്കിയത്.
ഒരേ മാതൃകയിലുള്ള രണ്ട് ഇല്യൂഷിന്‍ IL-96-300PU വിമാനങ്ങളാണ് ഒരേ സമയം ഇന്ത്യയിലേക്ക് പറന്നത്. വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത് പുടിന്‍ പുറത്തിറങ്ങുന്നതുവരെ അദ്ദേഹം ഏത് വിമാനത്തിലാണ് സഞ്ചരിച്ചതെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും അറിയാന്‍ കഴിഞ്ഞിരുന്നില്ല. 1980 കളില്‍ ഇല്യൂഷിന്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത IL-96-300PU വിമാനത്തിന്റെ അത്യാധുനിക പതിപ്പാണ് 'പറക്കും ക്രെംലിന്‍' അഥവാ ലോകാവസാനത്തിന്റെ വിമാനം (Doomsday Plane) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ആണവയുദ്ധം, വന്‍കിട ദുരന്തങ്ങള്‍, അല്ലെങ്കില്‍ മറ്റ് അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായാല്‍ ആകാശത്തുവച്ചുതന്നെ ഭരണ സംവിധാനങ്ങള്‍ നിയന്ത്രിക്കാനും സൈന്യത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള വ്യോമ കമാന്‍ഡ് പോസ്റ്റായി ഇത് പ്രവര്‍ത്തിക്കുന്നു.
നാല് അവിയാഡ്വിഗേറ്റ് PS-90A ടര്‍ബോഫാന്‍ എഞ്ചിനുകള്‍ കരുത്തുപകരുന്ന ഈ വിമാനത്തിന് ഇന്ധനം നിറയ്ക്കാതെ തുടര്‍ച്ചയായി 11,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. എന്‍ക്രിപ്റ്റഡ് സാറ്റലൈറ്റ് സംവിധാനങ്ങള്‍, റഡാര്‍ ജാമിങ് സാങ്കേതികവിദ്യ, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ വഴി റഷ്യന്‍ സൈന്യവുമായും ഇന്റലിജന്‍സ് ശൃംഖലകളുമായും വിമാനത്തിലിരുന്ന് സുരക്ഷിതമായി ബന്ധപ്പെടാന്‍ സാധിക്കും. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമെ പ്രസിഡന്റിനായുള്ള പ്രൈവറ്റ് സ്യൂട്ട്, ബെഡ്‌റൂം, ബാത്ത്‌റൂം, കിച്ചന്‍, ഡൈനിങ് ഏരിയ, കോണ്‍ഫറന്‍സ് റൂം തുടങ്ങിയ ആഡംബര സൗകര്യങ്ങളും ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ റഷ്യയെക്കൂടാതെ അമേരിക്ക മാത്രമാണ് ഇത്തരം വിമാനങ്ങള്‍ നിര്‍മ്മിച്ച് ഉപയോഗിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനായി ബോയിങ് 747-200ബി രൂപമാറ്റം വരുത്തിയ ബോയിങ് E-4 നൈറ്റ്വാച്ച് വിമാനവും, മിനുട്ട്മാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ദൂരസ്ഥലങ്ങളില്‍ നിന്ന് നിയന്ത്രിക്കാന്‍ ശേഷിയുള്ള ബോയിങ് E-6 മെര്‍ക്കുറി വിമാനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
