ന്യൂഡെല്‍ഹി: ഡെല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അതിഷി സത്യപ്രതിജ്ഞ ചെയ്തു. രാജ് നിവാസില്‍ ലെഫ്. ഗവര്‍ണര്‍ അതിഷിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മദ്യനയക്കേസില്‍ ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
അഞ്ച് കാബിനറ്റ് മന്ത്രിമാരും അതിഷിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും സുല്‍ത്താന്‍പൂര്‍ മജ്റയില്‍ നിന്ന് ആദ്യമായി എംഎല്‍എയായ മുകേഷ് അഹ്ലാവതുമാണ് മന്ത്രമാര്‍.
കെജ്രിവാള്‍ സര്‍ക്കാരില്‍ ധനം, റവന്യൂ, പിഡബ്ല്യുഡി, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി 13 വകുപ്പുകള്‍ അതിഷി വഹിച്ചിരുന്നു.
എക്‌സൈസ് പോളിസി കേസില്‍ അഞ്ച് മാസത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ 13 നാണ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സെപ്തംബര്‍ 17 ന് അപ്രതീക്ഷിതമായി അദ്ദേഹം രാജി പ്രഖ്യാപനം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്ന് 'സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ്' ലഭിച്ചതിന് ശേഷം മാത്രമേ താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങുകയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാജി. എഎപിയുടെ നിയമസഭാ കക്ഷി യോഗം പിന്നീട് അതിഷിയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കെജ്രിവാളാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്.
2025 ഫെബ്രുവരിയില്‍ ഡെല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിഷി സര്‍ക്കാരിന്റെ കാലാവധി ആറ് മാസത്തില്‍ താഴെ മാത്രമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്