ന്യൂഡെല്‍ഹി: എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് രാം ചൗധരിയുടെ പിന്‍ഗാമിയായി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിനെ ഇന്ത്യന്‍ വ്യോമസേനയുടെ മേധാവിയായി നിയമിച്ചു. നിലവില്‍ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന എയര്‍ മാര്‍ഷല്‍ സിംഗ് സെപ്റ്റംബര്‍ 30ന് സേനയുടെ ചുമതലയേല്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1984 ഡിസംബറിലാണ് സിംഗ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലേക്ക് നിയമിക്കപ്പെട്ടത്. ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട കരിയറില്‍, കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍, വിദേശ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയ സിംഗ്, ഫിക്സഡ്, റോട്ടറി വിംഗ് വിമാനങ്ങള്‍ 5,000 മണിക്കൂറിലധികം പറത്തിയിട്ടുള്ള പരിചയസമ്പന്നനായ പൈലറ്റാണ്.
ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍, അദ്ദേഹം മോസ്‌കോയിലെ മിഗ്-29 അപ്ഗ്രേഡ് പ്രോജക്റ്റ് മാനേജ്മെന്റ് ടീമിനെ നയിക്കുകയും നാഷണല്‍ ഫ്‌ളൈറ്റ് ടെസ്റ്റ് സെന്ററില്‍ പ്രോജക്റ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസിന്റെ ഫ്‌ലൈറ്റ് ടെസ്റ്റിംഗിന് മേല്‍നോട്ടം വഹിച്ചു.
അദ്ദേഹത്തിന്റെ മുന്‍ റോളുകളില്‍, സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡറായും ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യോമസേനാ ഉപമേധാവിയായി നിയമിക്കുന്നതിന് മുമ്പ് അദ്ദേഹം സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്