വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ 300 കോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ ബുദ്ധിമുട്ടുന്നതായി ലോകാരോഗ്യ സംഘടന. ലാൻസെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ചികിത്സ ലഭ്യമാകുന്നതിനുള്ള താമസം പ്രധാനപ്രശ്‌നമായി നിലകൊള്ളുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
1990 മുതലുള്ള കണക്കെടുത്താല്‍ നാഡീസംബന്ധമായ തകരാറുകള്‍ മൂലമുള്ള രോഗങ്ങള്‍, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വർധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. പക്ഷാഘാതം, നിയോനേറ്റല്‍ എൻസെഫലോപ്പതി, മൈഗ്രെയിൻ, ഡിമെൻഷ്യ, ഡയബറ്റിക് ന്യൂറോപ്പതി, മെനിഞ്ചൈറ്റിസ്, എപിലെപ്‌സി, ഓട്ടിസം സ്‌പെക്‌ട്രം ഡിസോർഡർ, നെർവസ് സിസ്റ്റം കാൻസേഴ്‌സ് തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടനയുടെ 2021-ലെ കണക്കുകള്‍ പ്രകാരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമായിട്ടുള്ള നാഡീസംബന്ധമായ തകരാറുകള്‍.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, മൈഗ്രെയിൻ, ഡിമെൻഷ്യ തുടങ്ങിയവ കൂടുതലുള്ളത് സ്ത്രീകളിലുമാണ്. പ്രമേഹം മൂലം നാഡികള്‍ തകരാറിലാകുന്ന ഡയബറ്റിക് ന്യൂറോപ്പതി ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്.
നാഡീസംബന്ധമായ തകരാറുകളാല്‍ മരിക്കുന്നവരില്‍ 80 ശതമാനത്തിലേറെയും കുറഞ്ഞ വരുമാനം ഉള്ളതോ, ഇടത്തരം വരുമാനം ഉള്ളതോ ആയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മതിയായ ചികിത്സയും ഗുണനിലവാരവും രോഗികളുടെ പുനരധിവാസവുമൊക്കെ ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗബ്രിയേസസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്