ആഗോള സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലായിരുന്ന മലയാളിയും എഡ്-ടെക് സ്ഥാപനമായ ബൈജൂസിൻ്റെ ഉടമയുമായ ബൈജു രവീന്ദ്രൻ്റെ ഇപ്പോഴത്തെ ആസ്തി പൂജ്യം.
2024ലെ ഫോബ്‌സ് ബില്യണയർ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു വർഷം മുമ്പ് ബൈജുവിൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു.
ബൈജൂസിൻ്റെ സ്ഥാപനങ്ങളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇടിവിന് കാരണം. ബൈജു ഉൾപ്പെടെ കഴിഞ്ഞ വർഷം പട്ടികയിലുണ്ടായിരുന്ന നാലു പേർ ഇത്തവണ പുറത്തായി.
2011-ൽ സ്ഥാപിതമായ ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. 2022 ആയപ്പോഴേക്കും കമ്പനിയുടെ മൂല്യം 22 ബില്യൺ യുഎസ് ഡോളറിലെത്തി. നൂതനമായ ലേണിംഗ് ആപ്ലിക്കേഷനുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ബൈജൂസിന് കഴിഞ്ഞു.
പ്രൈമറി സ്കൂൾ വിദ്യാർഥികൾ മുതൽ എംബിഎ വിദ്യാർഥികൾക്ക് വരെ ഈ സേവനം ലഭ്യമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും അതിനോടൊപ്പം കമ്പനിയുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉടലെടുത്തതോടെയാണ് തകർച്ചയിലേക്ക് നീങ്ങിയത്.
തകർച്ചയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ പൂട്ടാനുള്ള നിർദേശം കമ്പനി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടനാണ് നിര്‍ദേശം.
ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്പള വിഹിതം തടഞ്ഞുവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്