ന്യൂഡെല്‍ഹി: ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ച് ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. സാമൂഹ്യ മാധ്യമമായ എക്‌സിലെ പോസ്റ്റിലൂടെയാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചത്. ഈ മാസം അവസാനമായിരിക്കും മസ്‌കിന്റെ സന്ദര്‍ശനമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
''ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു!'' മസ്‌ക് എക്‌സില്‍ കുറിച്ചു. ശതകോടീശ്വരന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നും ഇന്ത്യയിലെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.
സന്ദര്‍ശന വേളയില്‍ ടെസ്ല സിഇഒയ്ക്കൊപ്പം മറ്റ് കമ്പനി എക്സിക്യൂട്ടീവുകളും ഉണ്ടായിരിക്കുമെന്ന് റോയ്‌റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ കണ്ടിരുന്നു. ആ സമയത്ത്, ശതകോടീശ്വരന്‍ 2024 ല്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ടെസ്ല ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നും വ്യക്തമാക്കി.
കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ രാജ്യത്ത് ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ ഇളവുകള്‍ നല്‍കുന്ന പുതിയ ഇലക്ട്രിക് വാഹന നയം സര്‍ക്കാര്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് മസ്‌ക് ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. ടെസ്ല കാത്തിരുന്ന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്