കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ച് സ്വർണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,710 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നിരുന്നു. ഈ റിക്കാർഡാണ് ഇന്നു തകർത്തത്. വ്യാഴാഴ്ച സ്വര്‍ണവില 240 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും വില തിരിച്ചുകയറുകയായിരുന്നു.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. അതിന് ശേഷം സ്വര്‍ണവില ഒരുഘട്ടത്തിലും അരലക്ഷത്തില്‍ നിന്ന് താഴേക്ക് വീണിട്ടില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം ഒന്നു മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
തുടർന്ന് മൂന്നിന് 600 രൂപ വര്‍ധിച്ച് 51,000 കടന്നു. ആറിന് ഒറ്റയടിക്ക് 960 രൂപ കൂടി 5,2000 പിന്നിട്ടിരുന്നു. 53,000 പിന്നിടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് 800 രൂപ കൂടി 54,000 രൂപയുടെ അടുത്തെത്തി. പിന്നീട് അടുത്ത ദിവസങ്ങളില്‍ 54,000 പിന്നിട്ട് കുതിപ്പ് തുടരുകയായിരുന്നു.
അന്താരാഷ്ടവിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വർണം ഔണ്‍സിന് 2,411 ഡോളറിലേക്കാണ് ഉയര്‍ന്നത്. ഇസ്രയേല്‍- ഇറാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രില്‍ മാസങ്ങളില്‍ സ്വർണത്തിന്‍റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്. ഈ സാഹചര്യം നിലനിന്നാല്‍ സ്വര്‍ണവില ഇനിയും കയറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്