യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനു മിന്നും ജയം. ഖരബാഗിനെതിരെ നടന്ന മൽസരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകളുടെ വമ്പൻ വിജയമാണ് റെഡ്‌സ് സ്വന്തമാക്കിയത്. അലക്‌സിസ് മക്അലിസ്റ്റർ ഇരട്ടഗോൾ നേടിയ മൽസരത്തിൽ സലാഹ്, വിർട്‌സ്, എകിറ്റികെ, കിയെസ എന്നിവർ കൂടി വലകുലുക്കി. തകർപ്പൻ വിജയത്തോടെ 18 പോയിന്റുമായി ലിവർപൂൾ അവസാന 16ലേക്ക് മുന്നേറി.
ക്യാപ്നൗവിൽ കോപ്പൻഹേഗനെതിരെ നടന്ന മൽസരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം ബാഴ്‌സലോണ സ്വന്തമാക്കി. മൽസരത്തിന്റെ നാലാം മിനിറ്റിൽ വിക്ടർ ഡാഡാസണിലൂടെ കോപ്പൻഹേഗനായിരുന്നു മുന്നിലെത്തിയത്. ബാഴ്‌സക്കായി റോബർട്ട് ലെവൻഡോവ്‌സ്‌കി, ലമീൻ യമാൽ, റാഫീഞ്ഞ, മാർകസ് റാഷ്‌ഫോർഡ് എന്നിവർ ഗോളുകൾ നേടി. വിജയത്തോടെ ബാഴ്‌സലോണ അവസാന 16ലേക്ക് മുന്നേറി.
അതേസമയം ന്യൂകാസിലും പിഎസ്ജിയും തമ്മിലുള്ള മൽസരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോളുകളടിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു. പിഎസ്ജിക്ക് വേണ്ടി വിറ്റീഞ്ഞയും ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു. ഇതോടെ നിലവിലെ ചാംപ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല.
സമനിലയിൽ പിരിഞ്ഞതോടെ ഇരുടീമുകളും 14 പോയിന്റുകളുമായി 11, 12 സ്ഥാനങ്ങളിലാണ്. ലീഗിൽ മുന്നേറണമെങ്കിൽ ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് കളിക്കണം. ആഴ്‌സണൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കൈറത് അൽമാറ്റിയെ പരാജയപ്പെടുത്തി. കലാഫിയോരി, ഹാവെർട്‌സ്, മാർട്ടിനെല്ലി എന്നിവർ ഗണ്ണേഴ്‌സിനായി വലകുലുക്കി.
ലീഗ് അവസാന 16ലേക്ക് നേരിട്ടു യോഗ്യത നേടിയ എട്ടു ടീമുകളിൽ അഞ്ചെണ്ണവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നാണ്. ഒന്നാമതായി ആഴ്‌സണലും മൂന്നാമതായി ലിവർപൂൾ, നാലാമതായി ടോട്ടൻഹാം, ആറാമതായി ചെൽസി, എട്ടാമതായി മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് യോഗ്യത ലഭിച്ച പ്രീമിയർ ലീഗ് ടീമുകൾ. ബയേൺ മ്യൂണിക്ക്, ബാഴ്‌സലോണ, സ്‌പോർട്ടിങ് സി.പി എന്നിവരാണ് നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടിയ മറ്റുള്ളവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
