ലണ്ടൻ: ഫുട്ബോൾ ലോകത്തെ വർത്തമാനകാലത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം ഇനി ക്രിക്കറ്റിലും ഒരു കൈ നോക്കുന്നു. ഇംഗ്ലണ്ടിലെ നൂറ് പന്തുകളുടെ ക്രിക്കറ്റ് ടൂർണമെന്റായ 'ദി ഹണ്ട്രഡ്' (The Hundred) ഫ്രാഞ്ചൈസി ബർമിംഗ്ഹാം ഫീനിക്സിന്റെ (Birmingham Phoenix) ഓഹരികളാണ് താരം സ്വന്തമാക്കിയത്. ഏകദേശം 10 കോടിയോളം ഇന്ത്യൻ രൂപ (1 മില്യൺ പൗണ്ട്) മുടക്കിയാണ് താരം തന്റെ ജന്മനാട്ടിലെ ടീമിൽ 1.2 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കിയത്.
ബർമിംഗ്ഹാമിൽ ജനിച്ചു വളർന്ന ബെല്ലിംഗ്ഹാമിന് ഈ നാടുമായി വലിയ വൈകാരിക ബന്ധമാണുള്ളത്. ഫുട്ബോളിൽ സജീവമാകുന്നതിന് മുൻപ് വോർസെസ്റ്റർഷെയറിലെ ഹാഗ്ലി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ജൂനിയർ തലത്തിൽ ബെല്ലിംഗ്ഹാം ക്രിക്കറ്റ് കളിച്ചിരുന്നു.
തന്റെ കായിക കരിയറിന്റെ വേരുകൾ തേടിയുള്ള മടങ്ങിപ്പോക്ക് കൂടിയായാണ് ഈ നിക്ഷേപത്തെ കായിക ലോകം വിലയിരുത്തുന്നത്. നൈറ്റ്ഹെഡ് ക്യാപിറ്റലും വോർവിക്ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുമാണ് നിലവിൽ ബർമിംഗ്ഹാം ഫീനിക്സിന്റെ സഹ ഉടമകൾ.
2026 ജനുവരിയിൽ തങ്ങളുടെ 1.2 ശതമാനം ഓഹരികൾ ഒരു 'നിഗൂഢ നിക്ഷേപകന്' വിറ്റതായി വോർവിക്ഷെയർ കൗണ്ടി അറിയിച്ചിരുന്നു. എന്നാൽ അത് ബെല്ലിംഗ്ഹാം ആണെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. ബെല്ലിംഗ്ഹാമിന്റെ വരവോടെ നൈറ്റ്ഹെഡ് ക്യാപിറ്റലിന്റെയും വോർവിക്ഷെയർ കൗണ്ടിയുടെയും ഓഹരി പങ്കാളിത്തത്തിൽ നേരിയ മാറ്റം വന്നിട്ടുണ്ട്. എങ്കിലും 50.4 ശതമാനം ഓഹരികളുമായി വോർവിക്ഷെയർ തന്നെയാണ് ടീമിലെ പ്രധാന പങ്കാളി.
2021-ൽ ആരംഭിച്ച 'ദി ഹണ്ട്രഡ്' ടൂർണമെന്റ് ചുരുങ്ങിയ കാലം കൊണ്ട് ആഗോള നിക്ഷേപകരെ ആകർഷിക്കുന്ന ഒന്നായി മാറി. ഐപിഎൽ ടീമുകളുടെ ഉടമസ്ഥരായ ഗ്രൂപ്പുകൾ ഇതിനോടകം തന്നെ നാല് ടീമുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്, എംഐ ലണ്ടൻ, സതേൺ ബ്രേവ്, സൺറൈസേഴ്‌സ് ലീഡ്‌സ് എന്നിവയാണ് ഐപിഎൽ ബന്ധമുള്ള ടീമുകൾ. ഇതിനിടയിലേക്കാണ് ഒരു ഫുട്ബോൾ സൂപ്പർ താരം വ്യക്തിഗത നിക്ഷേപവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇതുവരെ കിരീടം നേടാൻ ബർമിംഗ്ഹാം ഫീനിക്സിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ രണ്ട് ടീമുകൾക്കും പ്ലേ ഓഫ് യോഗ്യത നേടാനായിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളായ ബെല്ലിംഗ്ഹാമിന്റെ വരവ് ടീമിന് വലിയ ബ്രാൻഡ് മൂല്യവും ഒപ്പം ഭാഗ്യവും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
