അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ഏറ്റ പരാജയത്തിന് പിന്നാലെ ടീം ഇന്ത്യയെ പ്രശംസിച്ച് ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്‌നർ. മത്സരത്തിലുടനീളം ഇന്ത്യ തങ്ങളെ നിഷ്പ്രഭരാക്കിയെന്നും കിരീടം നേടാൻ എന്തുകൊണ്ടും യോഗ്യർ സൂര്യകുമാറും സംഘവുമാണെന്നും സാന്റ്‌നർ പറഞ്ഞു. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിലെ നീലക്കടലിന് മുന്നിൽ ഇന്ത്യ ആധികാരികമായാണ് കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കുമ്പോൾ വലിയ സമ്മർദ്ദമുണ്ടാകുമെന്നും എന്നാൽ ഇന്ത്യൻ താരങ്ങൾ അത് മികച്ച രീതിയിൽ കൈകാര്യം ചെയ്തതായും സാന്റ്‌നർ നിരീക്ഷിച്ചു.
"സൂര്യയും സംഘവും ഈ വിജയത്തിൽ അഭിമാനിക്കണം. ടൂർണമെന്റിന്റെ ഓരോ ഘട്ടത്തിലും ഇന്ത്യക്കായി പുതിയ താരങ്ങൾ ഉദിച്ചുയർന്നു. സൂപ്പർ എട്ടിലും സെമിയിലും ഞങ്ങൾ പൊരുതി നോക്കിയെങ്കിലും ഫൈനലിൽ ഇന്ത്യയെ തടുക്കാൻ കഴിഞ്ഞില്ല," സമ്മാനദാന ചടങ്ങിൽ സാന്റ്‌നർ വ്യക്തമാക്കി.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്റെയും (89) അഭിഷേക് ശർമ്മയുടെയും (52) ഇഷാൻ കിഷന്റെയും (54) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് 255 റൺസെന്ന പടുകൂറ്റൻ സ്കോർ കുറിച്ചത്.
മറുപടി ബാറ്റിംഗിൽ ടിം സീഫെർട്ട് (52) പൊരുതി നോക്കിയെങ്കിലും ബുംറയുടെയും (4/15) അക്സർ പട്ടേലിന്റെയും (3/27) മാന്ത്രിക ബൗളിംഗിന് മുന്നിൽ കിവീസ് മുട്ടുമടക്കി. ഇതോടെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും സ്വന്തം മണ്ണിൽ കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യമായും ഇന്ത്യ മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
