മുൻ ഓസ്‌ട്രേലിയൻ താരം മോയിസസ് ഹെൻറിക്കസ് തന്റെ കന്നി അന്താരാഷ്ട്ര സെഞ്ചുറി 39-ാം വയസിൽ സ്വന്തമാക്കി. അതും പോർച്ചുഗൽ ജേഴ്‌സിയിൽ. ജന്മ രാജ്യത്തേക്ക് മാറി കളിക്കാനിറങ്ങിയ താരം പോർച്ചുഗലിനായി മൂന്നാം അന്താരാഷ്ട്ര പോരാട്ടത്തിൽ തന്നെ സെഞ്ചുറി നേടി എന്ന സവിശേഷതയുമുണ്ട്.
ട്വന്റി20 ലോകകപ്പ് യൂറോപ്യൻ യോഗ്യതാ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 51 പന്തിൽ 12 ഫോറും 7 സിക്‌സും സഹിതം ഹെൻറിക്കസ് 111 റൺസ് അടിച്ചുകൂട്ടി. മൽസരത്തിന്റെ ആദ്യ പന്തിൽ തന്നെ പോർച്ചുഗലിനു വിക്കറ്റ് നഷ്ടമായി. വൺ ഡൗണായാണ് പരിചയസമ്പന്നനായ ഓൾ റൗണ്ടർ ക്രീസിലെത്തിയത്. തുടക്കം മുതൽ താരം ചെക്ക് ബൗളിങിനെ കടന്നാക്രമിച്ചു. ഇടയ്ക്ക് മഴ കളി തടസപ്പെടുത്തി. എന്നാൽ അപ്പോഴേക്കും ഹെൻറിക്കസിന്റെ കരുത്തിൽ പോർച്ചുഗൽ മഴയ്ക്ക് മുൻപ് 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസിലെത്തി. ഇതോടെ ഡെക് വർത്ത് ലൂയീസ് നിയമം അനുസരിച്ച് പോർച്ചുഗൽ 91 റൺസ് വിജയം ആഘോഷിച്ചു. അവരുടെ ലോകകപ്പ് പ്രതീക്ഷകളും സജീവമായി.
ഓസ്‌ട്രേലിയക്കായി ടെസ്റ്റ്, ഏകദിനം, ട്വന്റി20 പോരാട്ടങ്ങളിലായി 44 മൽസരങ്ങൾ മോയിസസ് ഹെൻറിക്കസ് കളിച്ചിട്ടുണ്ട്. എന്നാൽ ഒരു ഫോർമാറ്റിലും താരം ഓസീസിനായി സെഞ്ചുറി നേടിയിട്ടില്ല. പോർച്ചുഗലിൽ ജനിച്ച മോയിസസ് ഹെൻറിക്കസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസീസിനായാണ് ഇതുവരെ കളിച്ചത്. കഴിഞ്ഞ മാസമാണ് താരം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കരിയറിനു വിരാമമിട്ടത്. പിന്നാലെയാണ് പോർച്ചുഗൽ ടീമിന്റെ നായകനായുള്ള തിരിച്ചു വരവ്.
യൂറോപ്യൻ യോഗ്യതാ പോരാട്ടത്തിൽ തുടരെ നാല് മൽസരങ്ങളും ജയിച്ചാണ് നിലവിൽ പോർച്ചുഗൽ നിൽക്കുന്നത്. അപരാജിതരായി റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്‌പെയിനുമായാണ് പോർച്ചുഗലിന്റെ അടുത്ത പോരാട്ടം. ഈ മൽസരത്തിലെ വിജയികൾ 2028ലെ ഐ.സി.സി ട്വന്റി20 ലോകകപ്പ് യോഗ്യതയ്ക്കായുള്ള റീജ്യനൽ ഫൈനലിലേക്ക് മുന്നേറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
