കൊൽക്കത്ത: രണ്ടാം പാദ സെമിഫൈനലിൽ ജംഷഡ്പുർ എഫ്.സിയെ 2-0ത്തിന് തോൽപ്പിച്ച് മോഹൻ ബഗാൻ ഐ.എസ്.എൽ ഫുട്‌ബോളിന്റെ കലാശക്കളിക്ക് ടിക്കറ്റെടുത്തു. ആദ്യ പാദത്തിൽ 2-1ന് ജയിച്ചിരുന്ന ജംഷഡ്പുർ ഇന്നലെ അവസാന നിമിഷമാണ് രണ്ടാം ഗോൾ വഴങ്ങി പുറത്തായത്. 3-2 എന്ന ആകെ ഗോൾ മാർജിനിലാണ് ബഗാന്റെ ജയം.
ഇന്നലെ മോഹൻ ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 51-ാം മിനിട്ടിൽ പ്രണോയ് ഹാൽദറുടെ ഫൗളിന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് ജാസൺ കമ്മിംഗ്‌സാണ് ബഗാന്റെ ആദ്യ ഗോൾ നേടിയത്. ഇതോടെ ബഗാൻ ആകെ ഗോൾമാർജിൻ 2-2 എന്ന നിലയിലാക്കി.
90 മിനിട്ട് കഴിഞ്ഞ് അഞ്ചുമിനിട്ട് ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോഴാണ് അപൂയയിലൂടെ ബഗാന്റെ രണ്ടാം ഗോൾ പിറന്നത്. പ്രണോയ്‌യുടെ ഒരു മിസ്പാസ് പിടിച്ചെടുത്ത് ബോക്‌സിന് പുറത്തുനിന്ന് വലയിലേക്ക് നിറയൊഴിച്ച അപൂയ ഈ സീസണിലെ തന്റെ ആദ്യ ഗോളാണ് നേടിയത്.
ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ബംഗ്‌ളുരു എഫ്.സിയാണ് ബഗാന്റെ എതിരാളികൾ.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു രണ്ടാം പാദ സെമിഫൈനലിൽ 2-1ന് ജയിച്ചെങ്കിലും ഫൈനൽ കാണാതെ പുറത്തുപോകാനായിരുന്നു എഫ്.സി ഗോവയുടെ വിധി. ആദ്യ പാദത്തിൽ 2-0ത്തിന് ബംഗ്‌ളുരു എഫ്.സി ജയിച്ചിരുന്നു. രണ്ടാം പാദത്തിന്റെ ഇൻജുറി ടൈമിൽ സുനിൽ ഛെത്രി നേടിയ ഗോളോടെ 3-2 എന്ന ആകെ ഗോൾ മാർജിനിലാണ് ബംഗ്‌ളുരു ഫൈനലിലെത്തിയത്.
ആദ്യ പാദത്തിലെ എവേമാച്ചിൽ രണ്ടുഗോൾ വഴങ്ങി തോറ്റതിന്റെ സമ്മർദ്ദത്തിലായിരുന്ന ഗോവ ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ തുടക്കംമുതൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയിൽ സ്‌കോർ ബോർഡ് തുറക്കാനായില്ല. എന്നാൽ 49-ാം മിനിട്ടിൽ ബോറിയ ഹരേരയും 88-ാം മിനിട്ടിൽ അർമാൻഡോ സാദിക്കുവും ചേർന്ന് 2-0ത്തിന് ഗോവയെ മുന്നിലെത്തിച്ചു. ഇതോടെ ആകെ ഗോൾമാർജിൻ 4-4 എന്ന നിലയിൽ സമനിലയിലായി. നിശ്ചിതസമയം അവസാനിക്കുന്നതിന് മിനിട്ടുകൾക്ക്മുമ്പ് സുനിൽ ഛെത്രി വലകുലുക്കിയതോടെ ഗോവയുടെ പുറത്തേക്കുള്ള വഴി തുറന്നു.
പ്രാഥമിക ലീഗിൽ ബംഗിളുരുവിനേക്കാൾ 10 പോയിന്റ് ലീഡിൽ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് എഫ്.സി ഗോവ. 48 പോയിന്റാണ് ഗോവയ്ക്കുണ്ടായിരുന്നത്. 38 പോയിന്റ് നേടിയ ബംഗ്‌ളുരു മൂന്നാമതായിരുന്നു. പ്‌ളേ ഓഫിൽ മുൻ ചാമ്പ്യൻന്മാരായ മുംബയ് സിറ്റിയെ തോൽപ്പിച്ചാണ് ബംഗ്‌ളുരു സെമിയിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്