ബാഴ്‌സലോണക്കെതിരായ കോപ്പ ഡെൽ റെ ടൂർണമെന്റ് ഫൈനലിൽ റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവത്തിൽ റയൽ മാഡ്രിഡ് പ്രതിരോധനിര താരം ആന്റോണിയോ റുഡിഗർക്കെതിരെ കടുത്ത അച്ചടക്കനടപടികൾക്ക് സാധ്യത.
നാല് മുതൽ 11 വരെ മത്സരങ്ങളിൽ നിന്നും റുഡിഗറെ വിലക്കിയേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്. കോപ്പ ഡെൽ റെ ഫൈനലിന്റെ അവസാന മിനിറ്റുകളിലാണ് മൈതാനത്ത് നാടകീയമായ സംഭവങ്ങളുണ്ടായത്. ഇതിനെ തുടർന്ന് മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു.
മത്സരത്തിന്റെ നിശ്ചിതസമയത്ത് സ്‌കോർ 2-2 എന്ന നിലയിലായതോടെ ഫൈനൽ എക്‌സ്ട്രാ ടൈമിലേക്ക് കടന്നിരുന്നു. എക്‌സ്ട്രാ ടൈം അവസാനിക്കാൻ വെറും 4 മിനിറ്റ് ബാക്കിനിൽക്കെ മത്സരത്തിന്റെ 116-ാമത്തെ മിനിറ്റിൽ കുണ്ടെ ഗോൾ നേടിയതോടെയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ബാഴ്‌സയുടെ വിജയഗോൾ വന്നതിന് ശേഷമായിരുന്നു സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ഡഗൗട്ടിലിരുന്ന ആന്റോണിയോ റുഡിഗർ റഫറിക്കെതിരെ തിരിഞ്ഞത്.
അധികസമയം അവസാനിക്കുന്നതിന് തൊട്ട് മുൻപ് എംബാപ്പെക്ക് നേരെയുണ്ടായ ഫൗളിനെ തുടർന്നായിരുന്നു റുഡിഗർ നിയന്ത്രണം വിട്ട് റഫറിക്ക് നേരെ ഐസ് പാക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് സഹതാരങ്ങളും കോച്ചിങ്ങ് സ്റ്റാഫും ചേർന്നാണ് റുഡിഗറെ പിടിച്ച് നീക്കിയത്. റുഡിഗറിനൊപ്പം ചേർന്ന ജൂഡ് ബെല്ലിങ്ങാം, വാസ്‌ക്വസ് എന്നിവർക്കും സംഭവത്തിൽ റെഡ് കാർഡ് ലഭിച്ചു.
മോശം പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് സോഷ്യൽ മീഡിയയിലൂടെ റുഡിഗർ ക്ഷമാപണം നടത്തിയെങ്കിലും താരത്തിനെതിരെ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ കടുത്ത നടപടികളെടുത്തേക്കും എന്നാണ് റിപ്പോർട്ട്. റഫറിമാർക്കെതിരായ അക്രമം ഗുരുതരമായ കുറ്റമാണ്. 4 മുതൽ 12 മത്സരങ്ങളിൽ വിലക്കോ അപകടസാധ്യതയുള്ള ആക്രമണമാണെന്ന് കണ്ടെത്തിയാൽ 6 മാസം മുതൽ ഒരു വർഷം വരെ വിലക്കോ ആകും കളിക്കാർക്കെതിരെയുണ്ടാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്