ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെ വിടവാങ്ങല്‍ ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ജയിംസ് ആന്‍ഡേഴ്സണ്‍ മികച്ച ഫോമില്‍. ലങ്കാഷെയറിനായി കൗണ്ടി മല്‍സരം കളിക്കാനിറങ്ങിയ ആന്‍ഡേഴ്‌സണ്‍ സൗത്ത്പോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ നോട്ടിംഗ്ഹാംഷെയറിന്റെ ആറ് വിക്കറ്റുകള്‍ പിഴുതു.
മാര്‍ച്ചില്‍ ഇന്ത്യയ്ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് ശേഷം ഏകദേശം നാല് മാസത്തിന് ശേഷമാണ് ആന്‍ഡേഴ്‌സണ്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. 42 കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായം തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന സൂചനയാണ് തകര്‍പ്പന്‍ സ്‌പെല്ലിലൂടെ നല്‍കിയത്.
കൗണ്ടി ഡിവിഷന്‍ മത്സരത്തിന്റെ മൂന്നാം ദിവസമായിരുന്നു ആന്‍ഡേഴ്‌സന്റെ ഗംഭീര പ്രകടനം. നോട്ടിംഗ്ഹാമിന്റെ ടോപ്പ് ഓര്‍ഡര്‍ ആന്‍ഡേഴ്‌സണ് മുന്നില്‍ നിഷ്പ്രഭമായി. ലങ്കാഷെയറിന്റെ 353 റണ്‍സ് പിന്തുടര്‍ന്ന നോട്ടിംഗ്ഹാംഷെയര്‍ 17 ഓവറില്‍ 40/6 എന്ന നിലയിലേക്ക് തകര്‍ന്നു. നോട്ടിംഗ്ഹാം ക്യാപ്റ്റന്‍ ഹസീബ് ഹമീദിനെ 10 റണ്‍സിന് പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.
അടുത്ത നാലോവറില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍ വില്‍ യങ്, വിക്കറ്റ് കീപ്പര്‍ ജോ ക്ലാര്‍ക്ക്, ജാക്ക് ഹെയ്ന്‍സ്, ലിന്‍ഡന്‍ ജെയിംസ് എന്നിവരെയും ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. നാല് റണ്‍സിന് ലിയാം പാറ്റേഴ്സണ്‍-വൈറ്റിന്റെ വിക്കറ്റും പിന്നീട് നേടി. ഓപ്പണിംഗ് സ്‌പെല്ലില്‍ 10 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ആന്‍ഡേഴ്‌സണ്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് 6 വിക്കറ്റെടുത്തത്. ഇതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പേസറുടെ വിക്കറ്റ് നേട്ടം 1120 ല്‍ എത്തി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈ 10 ന് ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്