ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി വിരാട് കോഹ്‌ലി. ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് തടയാനുള്ള നിവേദനത്തില്‍ ഒപ്പിടാന്‍ താന്‍ തയ്യാറാണെന്ന് കോഹ്ലി പറഞ്ഞു. മുംബൈ വാംഘഡെ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ടീം ഇന്ത്യയുടെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ക്യാപ്റ്റനും ഫൈനലിലെ താരവുമായ കോഹ്‌ലി.
'ജസ്പ്രീത് ബുമ്രയെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാക്കാനുള്ള നിവേദനത്തില്‍ ഞാന്‍ ഒപ്പിടും.' ബുമ്രയുടെ അസാധാരണമായ സംഭാവനകളെ പ്രകീര്‍ത്തിച്ച് കോഹ്ലി പറഞ്ഞു. മുംബൈയിലെ കാണികള്‍ ആവേശത്തോടെയാണ് കോഹ്ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
'ഈ സ്റ്റേഡിയത്തിലെ എല്ലാവരേയും പോലെ കപ്പ് വീണ്ടും വഴുതിപ്പോവാന്‍ പോകുമോ എന്ന് ഞങ്ങള്‍ക്കും ഫൈനലിനിടെ തോന്നി, എന്നാല്‍ ആ അവസാന അഞ്ച് ഓവറുകളില്‍ സംഭവിച്ചത് ശരിക്കും, ശരിക്കും സവിശേഷമായിരുന്നു,'' കോഹ്ലി പറഞ്ഞു.
''ഈ ടൂര്‍ണമെന്റില്‍ ഞങ്ങളെ വീണ്ടും വീണ്ടും മല്‍സരങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന ഒരാളെ അഭിനന്ദിക്കുക എന്നതാണ് എല്ലാവരും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. ആ അവസാന അഞ്ച് ഓവറില്‍ അദ്ദേഹം ചെയ്തത്, അവസാന അഞ്ച് ഓവറില്‍ രണ്ടെണ്ണം എറിഞ്ഞത് അതിശയകരമാണ്. ജസ്പ്രീത് ബുംറയ്ക്ക് ഒരു വലിയ കൈയടി നല്‍കാം...' കോഹ്‌ലി പറഞ്ഞു.
പിന്നീട് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ബുമ്രയും വികാരാധീനനായി. വര്‍ഷങ്ങള്‍ക്ക് മുമ്പ്, വാംഘഡെ സ്റ്റേഡിയത്തില്‍ ജൂനിയര്‍ ലെവല്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍, ഒരു ദിവസം താന്‍ ഇത്രയും ആഡംബരത്തോടെയും പ്രകടനത്തോടെയും ആഘോഷിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ബുമ്ര പറഞ്ഞു. ''അത്ഭുതം തോന്നുന്നു. ഈ മൈതാനം എന്റെ ജീവിതത്തില്‍ വളരെ സവിശേഷമാണ്. അണ്ടര്‍ 19 ടീമിനായി ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ഇവിടെ വന്നത്, ഇന്ന് ഇവിടെ കണ്ട കാഴ്ച ഒരിക്കലും മറക്കില്ല,'' വികാരാധീനനായി ബുമ്ര പറഞ്ഞു.
ലോകകപ്പില്‍ ശരാശരി 4.17 റണ്‍സ് മാത്രമാണ് ഓരോ ഓവറിലും ബുമ്ര വിട്ടുകൊടുത്തത്. 8.26 റണ്‍സ് ശരാശരിയില്‍ 15 വിക്കറ്റുകള്‍ കൊയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്