ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ അതിഗംഭീര സ്വീകരണം. രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ മുംബൈ ജനത ഒഴുകിയെത്തിയതോടെ മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്‌റ്റേഡിയം വരെ നീലസാഗരം അലയടിച്ചുയര്‍ന്നു.
ഇന്ത്യന്‍ ടീം മറൈന്‍ ഡ്രൈവിലൂടെ നടത്തിയ ഓപ്പണ്‍ ബസ് പരേഡിനെ പതിനായിരങ്ങള്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2011 ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിനുള്ളില്‍ നൃത്തവും സംഗീതവും അരങ്ങേറി.
ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുടെ അനുമോദനം ഏറ്റുവാങ്ങിയ ശേഷം വിസ്താര വിമാനത്തിലാണ് ടീം ഇന്ത്യ മുംബൈയില്‍ ഇറങ്ങിയത്. ഇന്ത്യയുടെ കിരീട വിജയത്തിന് ശേഷം ടി20യില്‍ നിന്ന് വിരമിച്ച വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ജേഴ്സി നമ്പറുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക കോള്‍ സൈനായ യുകെ1845 ആണ് വിമാനത്തിന് നല്‍കിയിരുന്നത്. ലോക ചാമ്പ്യന്‍മാരെ മുംബൈ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.
എയര്‍പോര്‍ട്ടിന് പുറത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയോട് ടീം ഇന്ത്യ ആവശ്യപ്പെട്ടു. ടി20 ലോകകപ്പ് ട്രോഫി ഒരു കൈയ്യില്‍ ഉയര്‍ത്തി പാണ്ഡ്യ ടീമിനെ നയിച്ചു. മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ടീം വിമാനത്താവളത്തിന് പുറത്തേക്ക് നടന്നു.
ഇന്ത്യയുടെ ഓപ്പണ്‍ ബസ് പരേഡിന് ആരാധകര്‍ കൂട്ടത്തോടെ തടിച്ചുകൂടിയതോടെ മറൈന്‍ ഡ്രൈവ് സ്തംഭിച്ചു. തിരക്കേറിയതോടെ മറൈന്‍ ഡ്രൈവിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് പോലീസ് അഭ്യര്‍ത്ഥിച്ചു
ടീമിനെ അടുത്തുകാണാന്‍ ആരാധകര്‍ മരങ്ങളിലും ട്രാഫിക് സിഗ്‌നലുകളിലും കയറി. ടി20 ലോകകപ്പ് ചാമ്പ്യന്‍മാര്‍ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഓപ്പണ്‍ ബസ് പരേഡോടെ വിജയം ആഘോഷിച്ചു.
മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ പ്രശസ്തമായ ബോളിവുഡ് ഗാനമായ ചക് ദേ ഇന്ത്യയുടെ താളത്തിനൊത്ത് ഇന്ത്യന്‍ ടീമംഗങ്ങള്‍ നൃത്തം ചെയ്തതോടെ ഗാലറി ആവേശത്തിലായി. രോഹിത്തും കോഹ്ലിയും പരിപാടിയില്‍ സംസാരിച്ചു. കിരീട നേട്ടത്തിന് ഇന്ത്യന്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപയുടെ ചെക്ക് ബിസിസിഐ കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്