ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ക്രേവൻ കോട്ടേജിൽ നടന്ന ഒരു തകർപ്പൻ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകൾക്ക് ഫുൾഹാം ലിവർപൂളിനെ സമനിലയിൽ തളച്ചു.
മത്സരത്തിന്റെ 16-ാം മിനിറ്റിൽ തന്നെ മുൻ ലിവർപൂൾ താരം ഹാരി വിൽസൺ ഗോളിൽ ഫുൾഹാമിനെ മുന്നിലെത്തിച്ചു. റൗൾ ജിമെനെസിന്റെ പാസിൽ നിന്ന് വിൽസൺ ഉതിർത്ത ഇടങ്കാലൻ ഷോട്ട് ലിവർപൂൾ ഗോളിക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. വാർ പരിശോധനയ്ക്ക് ശേഷം അനുവദിച്ച ഈ ഗോളിലൂടെ ഫുൾഹാം മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ബ്രാഡ്‌ലിയുടെ അസിസ്റ്റിൽ നിന്ന് ഫ്‌ളോറിയൻ വിർട്‌സ് ഗോളിലൂടെ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചെത്തി. ഈ ഗോളും വാർ റിവ്യൂവിന് ശേഷമാണ് സ്‌കോർ ബോർഡിൽ ഇടംപിടിച്ചത്.
മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെയാണ് കളി കൂടുതൽ ആവേശകരമായത്. ജെറമി ഫ്രിമ്‌ബോങ്ങിന്റെ പാസിൽ നിന്ന് കോഡി ഗാക്‌പോ വലകുലുക്കിയതോടെ ലിവർപൂൾ ലീഡ് എടുത്തു. ആവേശകരമായ ഗോളാഘോഷത്തിനിടെ ജേഴ്‌സി ഊരിയതിന് ഗാക്‌പോയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതി കളിച്ച ഫുൾഹാം 97-ാം മിനിറ്റിൽ ഹാരിസൺ റീഡ് ബോക്‌സിന് 20 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട പോലെയുള്ള ഷോട്ട് അലിസണെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്കെത്തിച്ചു. സ്‌കോർ 2-2.
പരിക്കേറ്റ ഇസാക്, എകിറ്റികെ എന്നിവരുടെ അഭാവത്തിൽ ഫിനിഷിംഗിലെ പോരായ്മകളും പ്രതിരോധത്തിലെ പിഴവുകളും ലിവർപൂളിനെ വീണ്ടും വേട്ടയാടുന്ന കാഴ്ചയാണ് ഇന്ന് മത്സരത്തിൽ കണ്ടത്. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 33 പോയിന്റോടെ ലിവർപൂൾ നാലാം സ്ഥാനത്ത് തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
