കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയായി ഉൾപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ അദ്ദേഹം പ്രതിയല്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയുടെ ഏകദേശം 39 ലക്ഷം രൂപയുടെ സ്വത്ത് ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായിരുന്ന അദ്ദേഹം ലഭിച്ച തുകയിൽ കരാറിൽ പറഞ്ഞതിലധികം പണം അക്കൗണ്ടിലെത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഈ അധിക തുക കമ്പനി തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വത്ത് മരവിപ്പിച്ചത്. ‘സേവ് ബോക്സ് ഡോട്ട് ഇൻ’ എന്ന സ്റ്റാർട്ടപ്പ് പേരിൽ നിരവധി ആളുകളിൽ നിന്ന് പണം തട്ടിയ കേസിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
തട്ടിപ്പിലൂടെ സമാഹരിച്ച പണം പല അക്കൗണ്ടുകളിലേക്കായി മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. തൃശൂർ സ്വദേശി സ്വാതിക് റഹ്മാൻ ഉടമയായ ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ.
ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് 90 ലക്ഷം രൂപയ്ക്കുമുകളിൽ പണം എത്തിയതായി ഇഡി കണ്ടെത്തി. ഇത് തന്റെ പ്രതിഫലമാണെന്നാണ് ജയസൂര്യ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ കരാറിലേതിനേക്കാൾ കൂടുതലായ തുകയ്ക്ക് വ്യക്തമായ രേഖകൾ നൽകാൻ കഴിഞ്ഞില്ലെന്നാണ് ഇഡിയുടെ നിലപാട്. അതിനാൽ അധികമായി കണ്ടെത്തിയ 39 ലക്ഷം രൂപയ്ക്കു തുല്യമായ സ്വത്തുകൾ മരവിപ്പിച്ചു. ഈ കേസിൽ ഇതിനകം രണ്ട് തവണ ജയസൂര്യയെ ചോദ്യം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
