ആലപ്പുഴ: സമുദ്രനിരപ്പിന് താഴെയുള്ള സമാനതകളില്ലാത്ത കാര്‍ഷിക സംസ്‌കൃതിയിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ കുട്ടനാട് യുനെസ്‌കോയുടെ ലോക പൈതൃക പദവിയിലേക്ക്. കുട്ടനാടിനെ കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആഗോള പൈതൃക പട്ടികയിലേക്ക് നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ശുപാര്‍ശ നല്‍കും. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച സമഗ്ര പഠന റിപ്പോര്‍ട്ടാണ് ഈ നിര്‍ണായക നീക്കത്തിന് പിന്നില്‍.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് വരികയാണെന്നും പൈതൃക പദവി കൈവരിക്കാനുള്ള ആദ്യ പടിയായി ഇന്ത്യയുടെ താല്‍ക്കാലിക പട്ടികയില്‍ കുട്ടനാടിനെ ഉള്‍പ്പെടുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്തുകൊണ്ട് കുട്ടനാട് യുനെസ്‌കോയിലേക്ക്?
കായല്‍ നികത്തി മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത സവിശേഷമായ കാര്‍ഷിക വ്യവസ്ഥയാണ് കുട്ടനാടിന്റേത്. ആഗോളതലത്തില്‍ ഈ പ്രദേശത്തെ സവിശേഷമാക്കുന്ന ഘടകങ്ങള്‍ ഇവയാണ്. സമുദ്രനിരപ്പില്‍ നിന്നും 1.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ താഴെ നെല്‍കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വമായ മനുഷ്യനിര്‍മ്മിത പാടശേഖരങ്ങളാണ് ഇവിടെ. കളിമണ്ണും പുല്ലും തെങ്ങിന്‍ തടികളും ഉപയോഗിച്ച് തനത് രീതിയില്‍ നിര്‍മ്മിച്ച ബയോ-ബണ്ടുകളും, ശാസ്ത്രീയമായ ജലസംരക്ഷണ രീതികളും കുട്ടനാടിന്റെ പ്രത്യേകതയാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസര്‍ സൈറ്റായ വേമ്പനാട് കായല്‍ ആവാസവ്യവസ്ഥയും, നൂറിലധികം ഇനം അപൂര്‍വ്വ പക്ഷികളുടെയും മത്സ്യങ്ങളുടെയും സാന്നിധ്യവും ഇവിടെയുണ്ട്.
എഫ്.എ.ഒ പദവിക്ക് പിന്നാലെ യുനെസ്‌കോയും
കുട്ടനാടിന്റെ കാര്‍ഷിക പാരമ്പര്യം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 2013 ല്‍ കുട്ടനാടിനെ ആഗോള പ്രാധാന്യമുള്ള പരമ്പരാഗത കാര്‍ഷിക പൈതൃക വ്യവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ യുനെസ്‌കോ പദവിയിലേക്കും വഴി തുറക്കുന്നത്.
യുനെസ്‌കോയുടെ പൈതൃക പദവി ലഭിക്കുന്നതോടെ കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനും നെല്‍കൃഷിയുടെ പുനരുദ്ധാരണത്തിനും അന്താരാഷ്ട്ര തലത്തില്‍ ഫണ്ടുകളും ആഗോള ശ്രദ്ധയും ലഭിക്കും. ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയില്‍ കുട്ടനാടിനെ ലോകത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ പദവി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
