ലണ്ടൻ: ഇംഗ്ലണ്ട് ദേശീയ ടീമിന്റെ വിശ്വസ്തനായ ഡിഫൻഡർ കൈൽ വാക്കർ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. അഞ്ച് പ്രധാന ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരം, രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പത്താമത്തെ താരമെന്ന റെക്കോർഡുമായാണ് മടങ്ങുന്നത്.
2021-ലെയും 2024-ലെയും യൂറോ കപ്പ് ഫൈനലുകളിൽ ഇംഗ്ലണ്ട് എത്തിയപ്പോൾ പ്രതിരോധത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമായിരുന്നു വാക്കർ. 2025-ൽ സെനഗലിനെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു അദ്ദേഹം അവസാനമായി ഇംഗ്ലീഷ് ജേഴ്സി അണിഞ്ഞത്.
തന്റെ കരിയറിലെ നേട്ടങ്ങളിൽ വലിയ അഭിമാനമുണ്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വാക്കർ പറഞ്ഞു. "ഈ തീരുമാനമെടുക്കുന്നതിൽ വിഷമമുണ്ടെങ്കിലും ഇംഗ്ലണ്ടിനായി നേടിയ നേട്ടങ്ങളിൽ ഞാൻ അഭിമാനിക്കുന്നു.
അഞ്ച് പ്രധാന ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതും മികച്ച താരങ്ങൾക്കും പരിശീലകർക്കുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നു. ഇപ്പോൾ കരിയറിന്റെ ഈ അധ്യായം അവസാനിപ്പിക്കാൻ അനുയോജ്യമായ സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു," വാക്കർ വ്യക്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരമായ വാക്കർ ഈ സീസണിൽ ബേൺലിയിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ പുതിയ ക്ലബ്ബിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടത് വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. ഇതും വിരമിക്കൽ തീരുമാനത്തിന് പിന്നിലെ ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
ഇംഗ്ലണ്ട് പരിശീലകൻ തോമസ് തുഷെൽ വാക്കറുടെ കരിയറിനെ പ്രശംസിച്ചു. "ഇംഗ്ലണ്ട് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വാക്കർ. 14 വർഷം നീണ്ട അദ്ദേഹത്തിന്റെ കരിയർ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്," തുഷെൽ പറഞ്ഞു. ലോകകപ്പിന് ശേഷം നടക്കുന്ന മത്സരത്തിൽ വാക്കർക്ക് ഉചിതമായ യാത്രയയപ്പ് നൽകുമെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (FA) അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
