തനിക്ക് പിസിഒഎസ് (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) എന്ന രോഗാവസ്ഥ ഉണ്ടെന്ന് തുറന്ന് പറഞ്ഞു നടി ശ്രുതി ഹാസൻ. ഈ രോഗം മൂലമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും താരം സംസാരിച്ചു.
സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, മുഖത്തെ രോമങ്ങള്‍, മുടി കൊഴിച്ചില്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും.
ഏറെ വേദനാജനകമാർന്ന ആർത്തവകാലമായിരുന്നു എന്നും സ്കൂൾകാലം മുതൽ ഈ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും ആണ് ശ്രുതി പറഞ്ഞത്. എന്നാല്‍ 26–ാം വയസ്സിലാണ് തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ചികിത്സയുടെ ഭാഗമായുള്ള സ്കാനിങ്ങിനിടയിലാണ് പിസിഒസ് തിരിച്ചറിഞ്ഞതെന്നും ശ്രുതി പറയുന്നു.
പിസിഒഎസിന്റെ ഭാഗമായി അമിതമായ രോമവളർച്ചയും വയറുവീർക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഭാരം വളരെയധികം കൂടിയിരുന്നു. അതുകൊണ്ടു വർക്കൗട്ട് രീതികളിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയിരുന്നുവെന്നും താരം പറഞ്ഞു. മദ്യവും കഫീനും ഭക്ഷണത്തിൽ നിന്നൊഴിവാക്കിയത് ഏറെ ഗുണം ചെയ്തു. കഴിഞ്ഞ ഏഴ് വർഷത്തോളമായി പിസിഒഎസിനു മാത്രം ചികിത്സ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
ആദ്യ ആർത്തവം മുതൽ ഓരോ ആർത്തവം വരുന്നതും വെല്ലുവിളി നിറഞ്ഞതായിരുന്നു. വേദനയും നിർജലീകരണവും കാരണം സ്കൂളിൽ കുഴഞ്ഞുവീണിട്ടുണ്ട്. ആർത്തവത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഷൂട്ടുകൾ മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ട്. ലക്ഷങ്ങളും കോടികളും മുടക്കി പലരുടേയും ഡേറ്റുകൾ നോക്കി നിശ്ചയിക്കുന്ന ഷൂട്ടിനിടെ ആർത്തവാവധി വേണമെന്ന് പറയാനും പറ്റില്ലായിരുന്നു എന്നും താരം ഓർത്തെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്