ചെന്നൈ: തമിഴ് നടൻ രവി മോഹനിൽ നിന്ന് പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ആരതി രവി കോടതിയെ സമീപിച്ചു. മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ദൈനംദിന ജീവിതച്ചെലവുകളും വഹിക്കാൻ രവി മോഹൻ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ചെന്നൈ കുടുംബ കോടതിയിലാണ് ആരതി രവി ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഹർജി പരിഗണിക്കുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് അവർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ജീവനാംശവുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് ആഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കുടുംബ കോടതിക്ക് നിർദേശം നൽകി.
തുടർന്ന്, ഈ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് രവി മോഹൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി. മുൻപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ കുടുംബ കോടതി വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രണയവിവാഹത്തിലൂടെ ഒന്നായ രവി മോഹനും ആരതി രവിയും കഴിഞ്ഞ കുറച്ചുകാലമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ഇരുവരുടെയും ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങൾ പൊതുചർച്ചയായതിനിടെയാണ് നിയമനടപടികളും സജീവമായത്.
ഇതിനിടെ നടൻ ഗായിക കെനിഷ ഫ്രാൻസിസുമായി ബന്ധത്തിലാണെന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും പ്രചരിച്ചിരുന്നു. പിന്നീട് രവി മോഹനുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറുകയാണെന്ന സൂചന നൽകി കെനിഷ രംഗത്തെത്തിയതും ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ രവി മോഹൻ വികാരാധീനനായി പ്രതികരിക്കുകയും, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ തന്റെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിവാഹമോചന നടപടികൾ പൂർത്തിയാക്കി ജീവിതം ക്രമപ്പെടുത്തുന്നതിന് ശേഷമേ അഭിനയരംഗത്തേക്ക് പൂർണമായി മടങ്ങിയെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
