തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ ഉയരുന്ന പീഡന പരാതിയിലെ ആരോപണങ്ങള്‍ തെറ്റെന്ന് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്‌ണ.
പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം 'വർഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡിസംബർ 14ന് ദുബായില്‍ വച്ച് നിവിൻ പോളി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍, ഈ ദിവസം 'വർഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റില്‍ താനും നിവിൻ പോളിയും ഒരുമിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് പാർവതി വ്യക്തമാക്കി. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാർവതി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ഞാനൊരു വീഡിയോ കാണിക്കാം. ഇത് 2023 ഡിസംബർ 14നെടുത്ത വീഡിയോ ആണ്. വിനീതേട്ടന്റെ 'വർഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലെ ഷൂട്ടിന്റെ കോസ്റ്റ്യൂമാണിത്. സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്‌തിട്ടുണ്ടായിരുന്നു.
ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനാ സീൻ ചെയ്‌തത്. ഇതിപ്പോള്‍ പറയണമെന്ന് തോന്നി. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസേജയച്ചിരുന്നു. സത്യമായതുകൊണ്ടാണ് ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞത് ', പാർവതി വീഡിയോയില്‍ പറഞ്ഞു.
2023 നവംബർ, ഡിസംബർ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നല്‍കിയ പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നതിന് പൊലീസിന് തെളിവ് ലഭിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന ഹോട്ടലില്‍ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് കാട്ടി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്