കൊച്ചി: നടൻ ടിനി ടോമിനെതിരേ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം നടത്തിയെന്നാരോപിക്കുന്ന വർഗീയ പരാമർശങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് ശ്വേത മേനോൻ പൊലീസിന് നൽകിയ മൊഴി.
അൻസിബ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതായി താൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മേനോൻ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ ഭാഗമായി ടിനി ടോമിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. ഇതിനുമുമ്പ് നടി നീനാ കുറുപ്പിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്നാണ് വിവരം.
ജൂൺ ഒന്നിനാണ് അൻസിബ ഹസൻ ടിനി ടോമിനെതിരെ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും ടിനി ടോമിന്റെ ഡ്രൈവറെ മതംമാറ്റാൻ താൻ ശ്രമിച്ചുവെന്നതടക്കമുള്ള വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിൽ അൻസിബ ആരോപിച്ചു.
തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് വേട്ടയാടാൻ ശ്രമിച്ചുവെന്നും ടിനി ടോമിന്റെ പ്രവർത്തനങ്ങൾ കടുത്ത മാനസിക പീഡനത്തിന് ഇടയാക്കിയെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവർ ആരോപിച്ചു.
അതേസമയം, എല്ലാ ആരോപണങ്ങളും ടിനി ടോം നിഷേധിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ വാക്കുതർക്കങ്ങളും ബഹളങ്ങളും സാധാരണമാണെങ്കിലും ഒരു സഹപ്രവർത്തകയ്ക്കും മോശം സന്ദേശങ്ങളോ അനുചിതമായ പെരുമാറ്റമോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ടിനി ടോമിന്റെ വിശദീകരണം. താൻ അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
