അമൃത്സര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പഞ്ചാബിലെ ശിരോമണി അകാലിദള്‍ (എസ്എഡി) പാര്‍ട്ടിയില്‍ അടിപൊട്ടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച ജലന്ധറില്‍ അകാലിദള്‍ ബച്ചാവോ ലെഹാര്‍ ആരംഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ കലാപക്കൊടി ഉയര്‍ത്തി. പ്രേം സിംഗ് ചന്ദുമജ്ര, സിക്കന്ദര്‍ സിംഗ് മലുക, ബിബി ജാഗിര്‍ കൗര്‍, പര്‍മീന്ദര്‍ സിംഗ് ധിന്‍ദ്സ, സര്‍വാന്‍ സിംഗ് ഫില്ലൗര്‍ എന്നിവരാണ് നീക്കത്തിന് പിന്നില്‍.
പാര്‍ട്ടിയുടെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി അഞ്ച് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം നേതാക്കള്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ എസ്എഡി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ശക്തമായ രാഷ്ട്രീയവും മതപരമായ ധാരണയുമുള്ള ഒരു വ്യക്തിയെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ചണ്ഡീഗഢില്‍ സുഖ്ബീര്‍ വിളിച്ചുചേര്‍ത്ത ഹല്‍ഖ ഭാരവാഹികളുടെ യോഗത്തില്‍ നിന്ന് നേതാക്കള്‍ വിട്ടുനിന്നു.
ജലന്ധറിലെ പാര്‍ട്ടി നേതാക്കളുടെ യോഗം ശിരോമണി അകാലിദളിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണെന്ന് സുഖ്ബീര്‍ ആരോപിച്ചു.
ജൂണ്‍ ഒന്നിന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, പഞ്ചാബിലെ 13 സീറ്റുകളില്‍ മത്സരിച്ച എസ്എഡിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഭട്ടിന്‍ഡയില്‍ സുഖ്ബീര്‍ ബാദലിന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ വിജയിച്ചിരുന്നു. 2019ല്‍ 27.45 ശതമാനം വോട്ടുണ്ടായിരുന്ന പാര്‍ട്ടിയുടെ വിഹിതം 13.42 ശതമാനമായി 2024 ല്‍ കുറഞ്ഞു. 10 സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി.
എസ്എഡിയുടെ മുന്‍ സഖ്യകക്ഷിയായ ബിജെപിക്ക് 18.52% വോട്ട് വിഹിതം ലഭിച്ചു. 2019ല്‍ 9.63% മാത്രമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്