ന്യൂഡെല്‍ഹി: എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം 'ജയ് പലസ്തീന്‍' വിളിച്ചത് വിവാദമായി.
അഞ്ചാം തവണയും ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഒവൈസി, സത്യപ്രതിജ്ഞ ചെയ്യാന്‍ പോയപ്പോള്‍ ബിജെപി എംപിമാര്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഉറുദുവില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒവൈസി 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്.
മുദ്രാവാക്യം വിവാദമായപ്പോള്‍, 'ജയ് പലസ്തീന്‍' എന്ന് പറയുന്നതില്‍ നിന്ന് തന്നെ തടയുന്ന ഒരു വ്യവസ്ഥയും ഭരണഘടനയില്‍ ഇല്ലെന്ന് ഒവൈസി പറഞ്ഞു.
ഒവൈസി നടത്തിയ 'ജയ് പലസ്തീന്‍' മുദ്രാവാക്യം തികച്ചും തെറ്റാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.
'ഒരു വശത്ത് അദ്ദേഹം ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു, മറുവശത്ത് ഭരണഘടനയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു. ഒവൈസിയുടെ യഥാര്‍ത്ഥ മുഖമാണ് പുറത്തായത്. ഓരോ ദിവസവും അവര്‍ രാജ്യത്തിനും ഭരണഘടനയ്ക്കുമെതിരായി പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.' റെഡ്ഡി പറഞ്ഞു.
ഒവൈസിയുടെ മുദ്രാവാക്യത്തോട് പ്രതികരിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു, 'ഞങ്ങള്‍ ഒരു രാജ്യത്തെയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല, എന്നാല്‍ സഭയില്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് എടുത്തു പറയുന്നത് ശരിയല്ല.'
2019 ല്‍ 'ജയ് ഭീം, അള്ളാഹു-അക്ബര്‍, ജയ് ഹിന്ദ്' എന്ന വാക്കുകളോടെയായിരുന്നു ഒവൈസി തന്റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്