ബംഗളൂരു: ദുരന്തമുണ്ടായ വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ബി.ജെ.പി എം.പിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ രംഗത്ത്. സിദ്ധരാമയ്യ സ്വന്തം നാട്ടുകാരെ സഹായിക്കാതെ വയനാടിനെ സഹായിക്കുന്നു എന്നാണ് തേജസ്വി സൂര്യ വിമർശിച്ചത്.
'രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം. കര്‍ണാടകയെ കോണ്‍ഗ്രസ് അതിന്റെ എ.ടി.എം ആയി ഉപയോഗിക്കുകയാണ്. കര്‍ണാടകയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാറാണ് വയനാട്ടില്‍ സഹായം നല്‍കുന്നത്' എന്നാണ് തേജസ്വി സൂര്യ പറഞ്ഞത്.
'കര്‍ണാടകയെ തങ്ങളുടെ എ.ടി.എമ്മാക്കി നാണംകെട്ട മുതലെടുപ്പ് തുടരുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വയനാടിന് 100 വീടുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്റെ നേതാവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. കര്‍ണാടകയിലെ മല്‍നാട് മേഖലയിലെ ജനങ്ങള്‍ കടുത്ത പ്രളയവും ഉരുള്‍പൊട്ടലും നേരിട്ടിട്ട് അവര്‍ക്ക് സഹായം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാറാണിത്. കര്‍ണാടകയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായം നല്‍കാന്‍ സിദ്ധരാമയ്യ തയ്യാറാകുമോ? കന്നഡക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമോ? ഉത്തരാഖണ്ഡ് പോലെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമോ? പറ്റില്ല എന്നാണെങ്കില്‍, തന്റെ നേതാവിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ സിദ്ധരാമയ്യ മറുപടി പറയേണ്ടിവരും' എന്നും തേജസ്വി സൂര്യ പറഞ്ഞു. തന്റെ എക്‌സ് പോസ്റ്റിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്