ന്യൂഡെല്‍ഹി: സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നത് സംബന്ധിച്ച് ഇന്ത്യാ സഖ്യത്തില്‍ കല്ലുകടി. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിര്‍ദേശം ചെയ്യുന്നതിന് മുമ്പ് കോണ്‍ഗ്രസ് കൂടിയാലോചന നടത്തിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തന്റെ പാര്‍ട്ടിയോട് ഇക്കാര്യം കൂടിയാലോചിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി പറഞ്ഞു.
സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ ഓം ബിര്‍ളയ്ക്കെതിരെയാണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്. ഓം ബിര്‍ളയുടെ പേരില്‍ സമവായം കണ്ടെത്താന്‍ ബിജെപി ഇന്ത്യ ബ്ലോക്ക് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വിസമ്മതിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്ന പാരമ്പര്യം ഭരണ സഖ്യം പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് സമവായം ഉണ്ടാക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെയും ഡിഎംകെയുടെ ടിആര്‍ ബാലുവിനെയും രാവിലെ ഓഫീസില്‍ കണ്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്യാതെ ഓം ബിര്‍ളയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാക്കള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി.
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണ സഖ്യം തയ്യാറായിരുന്നെന്ന് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും ലാലന്‍ സിങ്ങും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഉപാധികള്‍ വെച്ചതായി മന്ത്രിമാര്‍ ആരോപിച്ചു.
സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കും. ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്