ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 17 പേരുടെ ആദ്യ പട്ടിക പുറത്തുവിട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മരുമകനും അഞ്ച് കര്‍ണാടക മന്ത്രിമാരുടെ മക്കളും ഉള്‍പ്പെടും.
ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണി ഗുല്‍ബര്‍ഗ (കലബുറഗി), കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാര്‍ക്കിഹോളി (ചിക്കോടി), വനിതാ ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിന്റെ മകന്‍ മൃണാള്‍ രവീന്ദ്ര ഹെബ്ബാള്‍ക്കര്‍ (ബെളഗാവി), ഗതാഗത മന്ത്രി മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി (ബംഗളൂരു സൗത്ത്), മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകള്‍ സംയുക്ത എസ്. പാട്ടീല്‍ (ബാഗല്‍കോട്ട്), വനം മന്ത്രി ഈശ്വര്‍ഖണ്ഡ്രെയുടെ മകന്‍ സാഗര്‍ ഖണ്ഡ്രെ (ബിദര്‍) എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടും.
ബംഗളൂരു സെന്‍ട്രലില്‍ അപ്രതീക്ഷിതമായി മുസ്‌ലിം സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. റഹ്മാന്‍ ഖാന്റെ മകന്‍ മന്‍സൂര്‍ അലി ഖാന്‍ ആണ് സ്ഥാനാര്‍ഥി. മന്ത്രി എസ്.എസ് മല്ലികാര്‍ജുന്റെ ഭാര്യയും എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഷാമന്നൂര്‍ ശിവശങ്കരപ്പയുടെ മകളുമായ പ്രഭ മല്ലികാര്‍ജുന്‍ ദാവന്‍ഗരെ സീറ്റിലും മത്സരിക്കും. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ജയപ്രകാശ് ഹെഗ്‌ഡെക്ക് ഉഡുപ്പി- ചിക്കമകളൂരു സീറ്റ് നല്‍കി.
ബംഗളൂരു നോര്‍ത്തില്‍ പ്രഫ. എം.വി. രാജീവ് ഗൗഡയാണ് സ്ഥാനാര്‍ഥി. കര്‍ണാടക സ്റ്റേറ്റ് പോളിസി ആന്‍ഡ് പ്ലാനിങ് കമ്മീഷന്‍ ചെയര്‍മാനായ രാജീവ് ഗൗഡക്ക് ബി.ജെ.പിയുടെ ശോഭ കരന്ദ്‌ലാജക്‌യാണ് എതിര്‍ സ്ഥാനാര്‍ഥി. സിറ്റിങ് സീറ്റായ ബംഗളൂരു റൂറലില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന് തന്നെ ഈ സീറ്റ് കൈമാറിയേക്കും.
എം. ലക്ഷ്മണ്‍ മൈസൂരുവിലും വിനോദ് അസൂതി ധാര്‍വാഡിലും ജി. കുമാര്‍ നായ്ക് റായ്ച്ചൂരിലും പത്മരാജ് ദക്ഷിണ കന്നഡ, കെ. രാജശേഖര്‍ ബസവരാജ് ഹിത്‌നാല്‍ കൊപ്പാല്‍, അഞ്ജലി നിംബാല്‍കര്‍ ഉത്തര കന്നഡ, ബി.എന്‍ ചന്ദ്രപ്പ ചിത്രദുര്‍ഗ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്